കാസർഗോഡ്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 12 എണ്ണം കാറ്റഗറി സിയിലും 10 എണ്ണം കാറ്റഗറി ബിയിലും രണ്ടെണ്ണം കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു.

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.80 ശതമാനം ആണ്. ജൂലൈ 7 മുതൽ 13 വരെയുള്ള ടിപിആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 33075 ടെസ്റ്റ് നടത്തി. അതിൽ 4563 പേർ പോസിറ്റീവായി.

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ പിലിക്കോട് (29.45), ദേലംപാടി (26.42), ചെമ്മനാട് (23.17), ഉദുമ (22.96), കയ്യൂർ-ചീമേനി (22.71), കിനാനൂർ-കരിന്തളം (22.65), അജാനൂർ (20.40), മടിക്കൈ (18.94), കോടോം-ബേളൂർ (18.46), ചെങ്കള (17.97), കള്ളാർ (17.44), പള്ളിക്കര (17.42), പനത്തടി (16.35), ബേഡഡുക്ക (16.07), കുറ്റിക്കോൽ (15.69), പുല്ലൂർ-പെരിയ (15.25) എന്നീ 16 ഗ്രാമപഞ്ചായത്തുകളെയും നീലേശ്വരം നഗരസഭയേയും (17.20) കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തി.

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 10നും 15നും ഇടയിലുള്ളതിനാൽ മധൂർ (13.99), ചെറുവത്തൂർ (13.46), വലിയപറമ്പ (13.18), മൊഗ്രാൽപുത്തൂർ (12.18), വെസ്റ്റ് എളേരി (11.77), തൃക്കരിപ്പൂർ (11.05), ബളാൽ (10.91), ഈസ്റ്റ് എളേരി (10.61), മുളിയാർ (10.50), പുത്തിഗെ (10.39), മീഞ്ച (10.29) ഗ്രാമപഞ്ചായത്തുകളെയും കാഞ്ഞങ്ങാട് (13.45) നഗരസഭയെയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.

ഒരാഴചത്തെ ശരാശരി ടി.പി.ആർ അഞ്ചിനും 10നും ഇടയിലുള്ളതിനാൽ ബദിയടുക്ക (9.60), കുംബഡാജെ (9.52), എൻമകജെ (8.65), മഞ്ചേശ്വരം (8.49), മംഗൽപാടി (8.16), ബെള്ളൂർ (7.95), കുമ്പള (7.74), പൈവളിഗെ (6.98), പടന്ന (5.59), കാറഡുക്ക (5.38) ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി ബിയിലും ശരാശരി ടിപിആർ അഞ്ചിൽ കുറവുള്ളതിനാൽ കാസർകോട് നഗരസഭയും (3.66) വോർക്കാടി പഞ്ചായത്തും (3.62) കാറ്റഗറി എയിലും ഉൾപ്പെടുന്നു.

നിയന്ത്രണങ്ങൾ, ഇളവുകൾ

* വ്യാവസായിക, കാർഷിക പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ എ, ബി, സി കാറ്റഗറി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെയും ഡി കാറ്റഗറി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയും തുറന്നു പ്രവർത്തിക്കാം.

* ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ-പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം ഇറച്ചി, പഴം-പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്കു കടകൾ, ബേക്കറികൾ, പക്ഷിമൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് കാറ്റഗറി എ, ബി, സി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെയും കാറ്റഗറി ഡി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയും തുറന്നുപവർത്തിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലെ തിരക്ക് കുറക്കുന്നതിനായി ഡോർ ഡെലിവറി ഏർപ്പെടുത്താൻ വ്യാപാരികൾ ശ്രമിക്കേണ്ടതാണ്.

* ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഇടപാടുകാരെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാവുന്നതാണ്. ജൂലൈ 17 ശനിയാഴ്ച എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട് പ്രകാരം അവധിയായിരിക്കും.

* കെ.എസ്.ആർ.ടി.സി, സ്വകാര്യം ഉൾപ്പെടെ പൊതുഗതാഗതം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കില്ല.
* ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മറ്റ് അവശ്യ സർവീസുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.

* അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതേണ്ടതാണ്. റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും ഇത് കർശനമായി പരിശോധിക്കുന്നതാണ്.

* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കി വരുന്നതരം സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണ്.

താഴെ പറയുന്ന സേവനങ്ങൾ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്.
* ഡിസ്പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനിക്കുകൾ, നഴ്സിങ് ഹോമുകൾ, ലബോറട്ടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ.
* പെട്രോൾ പമ്പുകൾ, എൽ.പി.ജി ഗ്യാസ് സംഭരണവും വിതരണവും.
* കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ സ്വകാര്യ സെക്യൂരിറ്റി സർവീസ്, കേബിൾ, ഡി.ടി.എച്ച് സർവീസ്, ടെലികമ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിൾ സർവീസുകൾ
* ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസുകൾ
* പ്രിന്റ്, ഇലക്ട്രോണിക്സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ
* സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ
* ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ.
* വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സർവീസുകൾ
* ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ ഉൾപ്പെടെ മത്സ്യബന്ധന മേഖല
* പാലിയേറ്റീവ് കെയർ സർവീസുകൾ.
* കള്ളു ഷാപ്പുകളിൽ പാഴ്സൽ മാത്രം.
* പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം.
* കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്മെൻറിന്.
* ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ഹോസ്പിറ്റൽ ആവശ്യത്തിനും മാത്രം. ടാക്സിയിൽ ഡ്രൈവറും മൂന്ന് പേരും ഓട്ടോയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.
* ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം.
* മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമ്മാണം, വിതരണം
* ഇലക്ട്രിക്കൽ, പ്ലംബിങ്, എസി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സർവീസ്
* മഴക്കാലപൂർവ ശുചീകരണം
* കിടപ്പു രോഗികളുടെ ശുശ്രൂഷ.
* കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ.
* അഭിഭാഷക ഓഫീസ്/ക്ലാർക്കുമാർ (ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)
* ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർ.ഡി കളക്ഷൻ ഏജന്റുമാർ
നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും.
* വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.
* എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്പോർട്സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ അനുവദിക്കും.
* റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
* ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കും.
* വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപ്പെടെ) തുടങ്ങിയവ അനുവദിക്കില്ല.

കാറ്റഗറി എ (ടിപിആർ അഞ്ച്് ശതമാനത്തിൽ താഴെ)

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.
* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ.
* മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.
* തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.
* ഓട്ടോ, ടാക്സി പ്രവർത്തിക്കാം.
* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്‌സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.
* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.
* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം.
* ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്‌പോർട്‌സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.
* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കാറ്റഗറി ബി (ടിപിആർ 5% മുതൽ 10% വരെ)
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.
* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പകുതി ജീവനക്കാരുമായി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ
* ഓട്ടോറിക്ഷകൾ പ്രവർത്തിക്കാം.
* ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം പാഴ്‌സൽ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.
* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.
* ആരാധനാലയങ്ങൾ അനുവദനീയമാണ്. പരമാവധി 15 പേർ മാത്രം.
* ബീവറേജസ് ഔട്ട്ലെറ്റുകൾ, ബാറുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ. ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
* പരസ്പര സമ്പർക്കമില്ലാത്ത ഔട്ട് ഡോർ സ്‌പോർട്‌സ്, ഇൻഡോർഗെയിമുകൾ/ജിമ്മുകൾ അനുവദനീയമാണ്്. പരമാവധി 20 പേർ മാത്രം.
* വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്‌സിൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കാറ്റഗറി സി (ടിപിആർ 10% മുതൽ 15% വരെ)
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 50 ശതമാനം ജീവനക്കാരോടുകൂടി പ്രവർത്തിക്കാം.
* അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ അനുവദിക്കും. മറ്റു കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം.
* തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷകൾ വിൽക്കുന്ന കടകൾ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ വെള്ളിയാഴ്ച മാത്രം പകുതി ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണി വരെ.
* ഓട്ടോ, ടാക്‌സി അനുമതിയില്ല.
* ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.
* ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 7 വരെ പാഴ്സൽ ഹോം ഡെലിവറി എന്നിവ മാത്രം.
* ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ഔട്ട്്‌ഡോർ സ്‌പോർട്‌സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.
കാറ്റഗറി ഡി (ടിപിആർ 15% ന് മുകളിൽ)
* കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും.
* ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ച രണ്ട് മണി വരെ മാത്രം.
* ഹോട്ടലുകൾ, റസ്‌റ്റോറൻറുകൾ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.
* അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റ് കടകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ, ജനസേവന കേന്ദ്രം, ഓട്ടോ ടാക്‌സി, ആരാധനാലയങ്ങൾ, ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ഔട്ട്്‌ഡോർ സ്‌പോർട്‌സ്, ഇൻഡോർ ഗെയിം, ജിം, വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല.