തൃശ്ശൂർ: ചാർജെടുത്തതിന് ശേഷം ആദ്യമായി ലഭിച്ച പരാതി തീര്‍പ്പാക്കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ചാര്‍ജെടുത്ത ദിവസം തളിക്കുളം സ്വദേശി എരണേഴത്ത് സോമന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് ദിവസങ്ങള്‍ക്കുള്ളില്‍ കലക്ടര്‍ പരിഹരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ വൃക്ക സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ്.

മകന്റെ ചികിത്സക്കായി നല്ലൊരു തുക ചെലവ് വരുന്നുണ്ടെന്നും കുടുംബത്തിന്റെ നിലവിലുള്ള എ.പി.എല്‍ റേഷന്‍കാര്‍ഡ് ബി.പി.എല്‍ ആക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കലക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്. പരാതി ലഭിച്ച ഉടന്‍ കലക്ടര്‍ നടപടി സ്വീകരിച്ചു. പുതുതായി അനുവദിച്ച ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സോമന്റെ ഭാര്യ ചന്ദ്രികയ്ക്ക് കലക്ടര്‍ കൈമാറി. ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ സപ്ലേ ഓഫീസര്‍ ടി അയ്യപ്പദാസ്, താലൂക്ക് സപ്ലേ ഓഫീസര്‍ സൈമണ്‍ ജോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് കാര്‍ഡ് കൈമാറിയത്.