തിരുവനന്തപുരം: ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനു വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ 46 പരാതികൾക്കു തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്കു വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടിക്കു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിത പരിശോധന നടത്തി തീരുമാനെടുക്കാനും മന്ത്രി നിർദേശിച്ചു.
103 പരാതികളാണു തിരുവനന്തപുരം ജില്ലയിലെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ ആകെ ലഭിച്ചത്. ഇതിൽ 86 എണ്ണം ഇ-മെയിലായും 17 എണ്ണം പരിപാടി നടന്ന വേദിയിലും ലഭിച്ചു. 62 പേർ പരിപാടിയിൽ നേരിട്ടു പങ്കെടുത്തു മന്ത്രിയെ പരാതി ബോധിപ്പിച്ചു. ഇതിൽ 46 എണ്ണം തീർപ്പാക്കി. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട പരാതികളാണു തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ അധികവും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്കു കൈമാറി അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾക്കു പരിഹാരം കാണുന്നതിനും വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി ജില്ലാതല, സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗങ്ങളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്നു പരിപാടിയിൽ മന്ത്രി അറിയിച്ചു. പരിഹരിക്കാൻ കഴിയാതെപോയതിൽ, ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സംസാരിച്ചു തീരുമാനമെടുക്കും.
ജില്ലകളിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോർട്ടൽ തുറക്കുമെന്നു മന്ത്രി പറഞ്ഞു. ഇതോടെ ഓൺലൈനായും പരാതികൾ സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി ഇവയിൽ തീരുമാനമെടുക്കാനുമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഹാൻഡ്ലൂം ഡയറക്ടർ കെ. സുധീർ, കിൻഫ്ര മാനെജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.