തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ജില്ലാ ഭരണകൂടം,ആരോഗ്യവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിൽ സിക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനായി ദ്രുത പ്രതികരണ സംഘം രൂപീകരിച്ച് പ്രവർത്തന പദ്ധതി നടപ്പാക്കി വരുന്നു. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ കടകംപള്ളി വാർഡിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകളിൽ സംഘം പരിശോധന നടത്തി.

സിക്ക, ഡെങ്കി, ചിക്കുൻ ഗുനിയ എന്നിവ സ്ഥിരീകരിച്ച മേഖലകളിൽ രാവിലെ 6 മുതൽ 9 മണി വരെ ഫോഗിങും അനുബന്ധ  പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നു. വീടുകളിലും പരിസരങ്ങളിലുമാണ് രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ കൂടുതലായും കാണപ്പെടുന്നത്. അതിനാൽ പകൽ സമയങ്ങളിൽ വീടുകളിലും പരിസരങ്ങളിലും കൊതുകു നിർമാർജ്ജന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.അവശ്യ ഘട്ടങ്ങളിൽ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കാൻ കെമിക്കൽ ലായനികൾ പ്രയോഗിക്കും.ലേബർ ക്യാമ്പുകൾ സന്ദർശിച്ച് അതിഥിതൊഴിലാളികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാ കരാറുകാർക്കും അറിയിപ്പ് നൽകും .വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കും. ദ്രുത പ്രതികരണ സംഘം സന്ദർശിക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കും.കൊതുകിന്റെ പ്രജനനം കുറയ്ക്കുന്നതിനു പ്രാധാന്യം നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കളക്ടർ അറിയിച്ചു.