മലപ്പുറം: മുഹമ്മദ് ഹനാന്‍ ഏറെ പ്രതീക്ഷയുള്ള കായിക താരമാണെന്നും ഹനാന്റെ ഇനിയുള്ള പരിശീലനം സര്‍ക്കാറിന്റെ കീഴില്‍ ആയിരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വരുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷയായി ഹനാനെ വളര്‍ത്തിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന ലോക അത്ലറ്റിക് ജൂനിയര്‍ (അണ്ടര്‍ 20) മീറ്റില്‍ 110 ഹര്‍ഡില്‍സ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താനൂര്‍ പുത്തന്‍തെരുവ് സ്വദേശി  മുഹമ്മദ് ഹനാന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പോര്‍ട്സ് കിറ്റ് സമ്മാനിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ അഭിമാനമായി മാറുന്നതിന് ഹനാനെ മാറ്റിയെടുക്കാനുള്ള ശ്രമം കായികവകുപ്പിന്റെയും പരിശീലകരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകും. ഇതിന്റെ ആദ്യഘട്ടമായാണ് ഹനാന് പ്രോത്സാഹനമെന്ന നിലയില്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. കായിക താരങ്ങള്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ ബോധിപ്പിക്കാനുള്ള അവസരം സംസ്ഥാനതലത്തില്‍ തന്നെ നല്‍കും. ജില്ലയിലെ കായികതാരങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള  ഏതു തരത്തിലുള്ള കായിക സൗകര്യങ്ങളും ഒരുക്കാന്‍ ജില്ലാകലക്ടര്‍ക്കും ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ തലം മുതല്‍ കായിക പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. മെഡല്‍ അല്ല ആഗ്രഹിക്കേണ്ടതെന്നും കായികമായുള്ള കഴിവിനെ വികസിപ്പിച്ച് മുന്നോട്ടു വരുമ്പോള്‍ മെഡല്‍ നമ്മളെ തേടി വരുമെന്ന അവസ്ഥയിലേക്ക് കായികലോകം മാറുമെന്നും മന്ത്രി പറഞ്ഞു. മെഡലിനപ്പുറം ജനതയുടെ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടി വേണമെന്നും ഇതിനായി കമ്മ്യൂണി സ്‌പോര്‍ട്‌സ് എന്ന സങ്കല്പം തന്നെ മുന്നോട്ട് വെക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാല  സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണ മേഖല ജൂനിയര്‍ മീറ്റില്‍ ഒന്നാമത് എത്തിയതോടെയാണ് ഹനാന് ലോക റാങ്കിങില്‍ മൂന്നാം സ്ഥാനം നേടാന്‍ സാധിച്ചത്. വെള്ളച്ചാലില്‍ കരീം-നൂര്‍ ദമ്പതികളുടെ മകനായ ഹനാന്‍ താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കായികാധ്യാപകനായ സഹോദരന്‍ മുഹമ്മദ്  ഹര്‍ഷാദിന്റെ കീഴിലാണ് പരിശീലനം  നേടുന്നത്.

കലക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍,  ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍ യു. ഷറഫലി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ. മനോഹരകുമാര്‍, ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍, അത്ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.പി അജയ് രാജ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. അനില്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരുകന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.