കാക്കനാട്: നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയിൽ വിതരണം ചെയ്തത് മൂന്നര കോടി രൂപ. സഹകരണ വകുപ്പിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഒരാൾക്ക് പരമാവധി 10,000 രൂപയായിരുന്നു പലിശരഹിത വായ്പ നൽകിയത്. ആകെ 35032922 രൂപ ജില്ലയിൽ വിതരണം ചെയ്തു.

സഹകരണ സംഘങ്ങളിലൂടെയാണ് അപേക്ഷകൾ സ്വീകരിച്ചത്. 4446 അപേക്ഷകൾ ലഭിച്ചതിൽ 3561 വിദ്യാർത്ഥികൾ സഹായം സ്വീകരിച്ചു. സഹകരണ സംഘം അംഗങ്ങൾ അല്ലാത്തവരുടെയും അപേക്ഷകൾ പരിഗണിച്ചു. വായ്പ 24 മാസം കൊണ്ട് തിരിച്ചടക്കുന്ന കാലാവധിയാണ് നൽകുന്നത് . അപേക്ഷയോടൊപ്പം വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ നിന്നുള്ള രേഖയും മൊബൈൽ ഫോൺ വാങ്ങിയ ബില്ലും ഉൾപ്പെടുത്തണം. ആൾ ജാമ്യ വ്യവസ്ഥയിലാണ് വായ്പ നൽകുന്നത്. അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും.
കാലാവധി പൂർത്തിയായിട്ടും വായ്പ തിരിച്ചടച്ചില്ലെങ്കിൽ 8 ശതമാനം പലിശ നിരക്ക് ഈടാക്കും.
കൊച്ചി താലൂക്കിൽ 523 അപേക്ഷകൾക്കായി 5215600 രൂപയും കണയന്നൂർ താലൂക്കിൽ 587 അപേക്ഷകളിലായി 5835436 രൂപയും ആലുവ താലൂക്കിൽ 439 അപേക്ഷകർക്കായി 4380306 രൂപയും പറവൂർ താലൂക്കിൽ 467 അപേക്ഷകർക്കായി 4661450 രൂപയും കുന്നത്തുനാട് താലൂക്കിൽ 525 അപേക്ഷകർക്കായി 4974366 രൂപയും കോതമംഗലം താലൂക്കിൽ 691 അപേക്ഷകർക്കായി 6698612 രൂപയും മുവാറ്റുപുഴ താലൂക്കിൽ 329 അപേക്ഷകർക്കായി 3267152 രൂപയും ഇതുവരെ വിതരണം ചെയ്തു.