അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു

റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുത വകുപ്പ് കെ. കൃഷ്ണൻകുട്ടി, സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പിട്ടു. അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വെളുരി, റബ്കോ എം.ഡി പി.വി ഹരിദാസനുമാണ്  കരാറിൽ ഒപ്പിട്ടത്.

റബ്‌കോ ചെയർമാൻ എൻ. ചന്ദ്രൻ, അനെർട്ട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ സൗരോർജ മേഖലയിലെ ആദ്യ റെസ്‌കോ – റിന്യൂവബൾ  എനർജി സർവിസ് കമ്പനി (അക്ഷയോർജ സേവന ദാതാവ്) പദ്ധതിക്കാണ് അനെർട്ട് തുടക്കം കുറിക്കുന്നത്.

സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജവത്കരിക്കുന്നതിന്റെ ഭാഗമായി അനെർട്ടിന്റെ പദ്ധതിയിലുൾപ്പെടുത്തി  സൗര വൈദ്യുത നിലയം സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയും തുടർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ അതത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുയും ചെയ്യുന്നതാണ് പദ്ധതി. ഇത്തരത്തിൽ അനെർട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂർ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബർ കോപ്പറേറ്റീവ് ലിമിറ്റഡിൽ (റബ്‌കോ) നടപ്പാക്കുന്നത്. തലശ്ശേരിയിലുള്ള റബ്‌കോയുടെ ഫാക്ടറിയിൽ 350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ആണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.