കൊച്ചി: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്   ചികിത്സാ സഹായവും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്ന ആവാസ് ബയോമെട്രിക് കാര്‍ഡ്  വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം  എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍  ജില്ല റീജിയണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍ നിര്‍വ്വഹിച്ചു. കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേയുടെ സഹകരണത്തോടെ  തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആവാസ്. ഇതിലൂടെ കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.
ഇന്ത്യയില്‍ ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികില്‍സയും അപകട മരണത്തിന് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ലഭിക്കുക.
ആവാസ് അംഗങ്ങള്‍ക്ക് ബയോ മെട്രിക്ക് കാര്‍ഡ് മുഖേന സൗജന്യമായി ആശുപത്രി സേവനങ്ങള്‍ ലഭിക്കും. അമ്പതിനായിരത്തിലധികം  തൊഴിലാളികള്‍ ജില്ലയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 നും 60 വയസ്സിനും ഇടയിലുള്ള എല്ലാ അതിഥി തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ എന്റോള്‍മെന്റ് സമയത്ത്  ഹാജരാക്കണം. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആവാസ് പദ്ധതിയില്‍ എംപാനല്‍ ചെയ്ത എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ചികില്‍സാ സഹായം ലഭിക്കും.
ജ•നാട്ടിലെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ആശ്രിതരുടെ വിവരങ്ങള്‍ അവരുടെ ഫോണ്‍ നമ്പര്‍ എന്നിവ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായി ചേര്‍ക്കുകയാണ് ആദ്യപടി. ഇതിനുശേഷം തൊഴിലാളികള്‍ക്ക് ബയോമെട്രിക് നല്‍കും. വ്യക്തിഗത വിവരങ്ങള്‍ ഉണ്ടാവുകയില്ല എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ മാനേജര്‍ രോഹിത്.വി, ജില്ല ലേബര്‍ ഓഫിസര്‍ വി.ബി. ബിജു,  എറണാകുളം  അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ രാജേഷ്.കെ.എസ്, ചിത്രരാജന്‍ തുടങ്ങിയവരും എറണാകുളം ജില്ലയിലെ തൊഴില്‍ വകുപ്പ് ജീവനക്കാര്‍, റെയില്‍വേ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.