ആലപ്പുഴ: 2019-20 വർഷത്തെ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 68.13 ശതമാനം തുകയും വിനിയോഗിച്ച് എ. എം ആരിഫ്‌ എംപി. ഫണ്ട് വിനിയോഗം വിലയിരുത്താനായി ചേർന്ന യോഗത്തിലാണ് കണക്കുകൾ അവലോകനം ചെയ്തത്.
എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത 18 പ്രവർത്തികളിൽ എട്ടെണ്ണം പൂർത്തീകരിച്ചു.

പരിഹരിക്കാൻ പറ്റുന്ന സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് ഏറ്റെടുക്കുന്ന ജോലികൾ കൃത്യതയോടെ വേഗത്തിൽ പൂർത്തീകരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് എംപി പറഞ്ഞു. എസ്റ്റിമേറ്റ് എടുക്കുന്നതിലടക്കമുള്ള ചില കാലതാമസങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇതുമൂലം പ്രവർത്തികളുടെ പുരോഗതിക്ക് പലപ്പോഴും വേഗത കുറയുന്നു. അനുമതി ലഭിക്കുന്ന പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും എംപി പറഞ്ഞു.

കോവിഡ് പ്രത്യേക പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകി കായംകുളം താലൂക്ക് ആശുപത്രിക്കായി രണ്ട് പോർട്ടബിൾ വെന്റിലേറ്റർ (12,20,000), വണ്ടാനം മെഡിക്കൽ കോളേജിനായി മൂന്ന് പോർട്ടബിൾ വെന്റിലേറ്റർ(18,31,000) എന്നിവ നൽകിയിട്ടുണ്ട്. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനായി 20 ലക്ഷം രൂപ ചെലവിൽ ആർ.ടി.പി.സി.ആർ. പരിശോധന സംവിധാനവും ഒരുക്കി. മൂന്ന് റോഡ് നിർമ്മാണ പദ്ധതികൾ, പട്ടണക്കാട് മിനി മാസ്സ് ലൈറ്റ് അനുവദിച്ചതുമടക്കമുള്ള വികസന പദ്ധതികളും നടത്തി. മറ്റുള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

പട്ടികജാതി വിഭാഗത്തിനായുള്ള ആറ് പദ്ധതികൾക്കായി 96.11 ലക്ഷം രൂപയാണ് എംപി ഫണ്ടിൽ നിന്നും നീക്കി വെച്ചത്. ജില്ലയിലെ വിവിധ ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കായി ഏഴ് ആംബുലൻസും പാലിയേറ്റീവ് കെയറിനായി ഒരു ആംബുലൻസും എംപി ഫണ്ടിൽ നിന്നും പുതിയ പദ്ധതി എന്ന രീതിയിൽ അനുവദിച്ചതായും എംപി അറിയിച്ചു.

ജില്ലയിലെ നാല് റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള റോഡ് നിർമ്മാണത്തിനായും തുക അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ (40 ലക്ഷം ), മാരാരിക്കുളം (15 ലക്ഷം ), ഹരിപ്പാട് (10 ലക്ഷം ), അമ്പലപ്പുഴ (10 ലക്ഷം ) എന്നിങ്ങനെയാണ് റെയിൽവേ സ്റ്റേഷൻ റോഡുകളുടെ നിർമ്മാണത്തിനായി അനുവദിച്ചത്.

ജില്ല കളക്ടർ എ. അലക്സാണ്ടർ, ജില്ല വികസന കമ്മീഷണർ കെ. എസ്. അഞ്ജു, ജില്ല പ്ലാനിങ് ഓഫീസർ എസ്. സത്യപ്രകാശ്, വിവിധ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.