കോട്ടയം: അറുപതുവർഷത്തെ കാത്തിരിപ്പിനു ശേഷം ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എൺപത്തൊന്നുകാരിയായ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മ. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് മീനച്ചിൽ താലൂക്കിൽ നടന്ന പട്ടയമേളയിൽ 50 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചു.

ഭർത്താവ് മരിയ ദാസ് 21 വർഷം മുമ്പ് മരിച്ചു. താമസിച്ചിരുന്ന 50 സെന്റ് പുരയിടത്തിൽ കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. പട്ടയം ലഭിക്കാത്തതിനാൽ സർക്കാരിന്റെ ഭവനനിർമാണ പദ്ധതികൾക്കായി അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അതിനുകഴിയുമെന്ന പ്രതീക്ഷ കമലമ്മ പങ്കുവയ്ക്കുന്നു.

മരിക്കുന്നതിന് മുമ്പ് സ്വന്തം പേരിൽ കിടപ്പാടം വേണമെന്ന ആഗ്രഹം സംസ്ഥാന സർക്കാരിന്റെ പട്ടയമേളയിലൂടെ സാധിച്ചതായി പട്ടയരേഖയുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പുഞ്ചിരിയോടെ കമലം പറഞ്ഞു. മകൾ ഗ്ലോറിയ്ക്കൊപ്പമാണ് ഇപ്പോൾ താമസം. സർക്കാരിന്റെ വാർധക്യ പെൻഷനാണ് കമലത്തിന്റെ ഏക ആശ്രയം.