കാസർഗോഡ്: കൃത്യമായ ഇടപെടലിലൂടെ ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ ഭൂമി നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാന്‍ ആവില്ലെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തമായി ഒരുതുണ്ട് ഭൂമിയെന്നത് എല്ലാവരുടെയും ജീവിതാഭിലാഷമാണ്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നത് ഈ സര്‍ക്കാറിന്റെ നിലപാടാണ്. അതു പൂര്‍ത്തീകരിക്കാനുള്ള ഫലത്തായ പ്രവൃത്തികളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം.മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, സബ്കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വഗതവും ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) കെ. രവികുമാര്‍ നന്ദിയും പറഞ്ഞു.