കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇ-ജാഗ്രത പോലുള്ള ബോധവത്കരണ പരിപാടികള്‍ (preventive programmes) ആവശ്യമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് പരിശീലനം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതിയുടെ നാലാംഘട്ടം കാക്കനാട് ഇന്‍ഫോപാര്‍ക്ക് ടിസിഎസ് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇ-ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുമുണ്ട്.
ഐടി അധിഷ്ഠിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന് ഡിജിപി പറഞ്ഞു. അറിവും അവസരങ്ങളും തരുന്നതോടൊപ്പം ദുരുപയോഗ സാധ്യതകളും ഇന്റര്‍നെറ്റില്‍ വളരെയുണ്ട്. ഇന്റര്‍നെറ്റില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളെക്കുറിച്ച് ജാഗരൂകരായി ഇരിക്കുകയും വേണം. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളില്‍  പെടുന്ന കുട്ടികള്‍ക്ക് തങ്ങള്‍ ചെയ്തത് ഒരു കുറ്റകൃത്യമാണ് എന്നുള്ള അറിവില്ല. ഇക്കാര്യങ്ങളില്‍ ബോധവത്കരണത്തിന് ഇ-ജാഗ്രത പോലുള്ള പരിപാടികള്‍ സഹായിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇത്തരം പരിപാടികള്‍ നടത്തേണ്ടതാണെന്നും ഡിജിപി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കു പുറമെ മാതാപിതാക്കള്‍ക്കും  അധ്യാപകര്‍ക്കും, ഉത്തരവാദിത്തത്തോടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ഇ-ജാഗ്രത അറിവ് നല്‍കുന്നു. ഐടി മേഖലയില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും ഇത്തരം പദ്ധതി സഹായിക്കുന്നുവെന്ന് ഡിജിപി പറഞ്ഞു.
ജില്ലാ കലക്ടര്‍ കെ മുഹമ്മദ്  വൈ സഫീറുള്ള യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി എഴുപതിനായിരത്തോളം വിദ്യാര്‍ഥികളില്‍ പദ്ധതി എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു  നാലാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മൂവായിരത്തോളം ക്ലാസ്‌റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആയി മാറി. ഈ സംവിധാനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍  ഇ-ജാഗ്രത പോലുള്ള പരിപാടികള്‍ സഹായിക്കും. ഐടി മേഖലയെക്കുറിച്ച്  എല്ലാ വിദ്യാര്‍ത്ഥികളിലും അറിവും അവബോധവും സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ടിസിഎസ് കേരള ഡെലിവറി സെന്റര്‍ തലവന്‍ വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സിഎ സന്തോഷ്, ഇ-ജാഗ്രത പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി വി രശ്മി, കലക്ടറേറ്റ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്ഥന്‍ റോണി തുടങ്ങിയവര്‍ സംസാരിച്ചു
ഇ-ജാഗ്രത പദ്ധതിയുടെ നാലാംഘട്ടത്തില്‍ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ 101 സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട് , ഒമ്പത്, പത്ത് ക്‌ളാസുകളിലെ 12577 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്കുക. ഇതില്‍ എട്ടാം ക്‌ളാസിലെ 3843 വിദ്യാര്‍ത്ഥികള്‍ ഇ-ജാഗ്രത പദ്ധതിയുടെ മുന്‍ഘട്ടങ്ങളിലൊന്നും പരിശീലനം ലഭിക്കാത്തവരാണ്. 303 കുട്ടികള്‍ക്ക് ടിസിഎസില്‍ നിന്നും നേരിട്ടും 12274  പേര്‍ക്ക് പരിശീലനം ലഭിച്ച വിദ്യാര്‍തഥികളില്‍ നിന്നും ക്‌ളാസുകള്‍ ലഭിക്കും.
ജൂലൈ 5-ന് ആരംഭിക്കുന്ന നാലാംഘട്ടത്തിന്റെ ആദ്യപാദത്തില്‍ 65 സ്‌കൂളുകളില്‍ നിന്നായി എട്ടാംക്‌ളാസില്‍ പഠിക്കുന്ന 130 കുട്ടികള്‍ക്കാണ് പരിശീലനം നല്കുക. എറണാകുളം, ആലൂവ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ജൂലൈ മൂന്നാം വാരത്തോടെ മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ 36 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസില്‍ പരിശീലനം നല്കും.  അടിസ്ഥാന പരിശീലനത്തിനുപുറമെ ബ്‌ളോഗിംഗ് ഉള്‍പ്പെടെയുള്ള അഡ്വാന്‍സ് കമ്പ്യൂട്ടര്‍ പരിശീലനവും കുട്ടികള്‍ക്ക് നല്കും.
2016-ല്‍ ആരംഭിച്ച ഇ-ജാഗ്രത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ്  തിരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ- ജാഗ്രത മൂന്നാംഘട്ടത്തില്‍ 101 സര്‍ക്കാര്‍ സ്‌കൂളുകളെയും  51 എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിരുന്നു.
2017ലെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയിലും 2018 അജ്മീറിലെ സ്മാര്‍ട് സിറ്റി കോണ്‍ഫറന്‍സില്‍ ഇന്നവോഷന്‍ ഇന്‍ ഐടി വിഭാഗത്തിലും ഇ-ജാഗ്രത പുരസ്‌കാരത്തിന് അര്‍ഹമായി. 2018-ലെ സ്‌കോച്ച് അവാര്‍ഡും ഇ-ജാഗ്രതയ്ക്ക് ലഭിച്ചിട്ടുണ്ട്.