തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 19 ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശിന് നല്‍കി നിര്‍വഹിക്കും. വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
12 കോടി രൂപയാണ് തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നല്‍കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ.് അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.
മുന്‍ വര്‍ഷം തിരുവോണം ബമ്പര്‍ 44 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കുകയും 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതില്‍ 23 കോടി രൂപ ലാഭമായും ലഭിച്ചു.
രൂക്ഷമായ കോവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാന്‍ സാധിച്ചു. ഈ വര്‍ഷം 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ മൊത്തം 30,54,98,504 രൂപ ലാഭമാണ്.