നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 2021- 22 സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ 55 ലക്ഷം രൂപ വിനിയോഗിച്ചു. ബാക്കി 20 ലക്ഷം രൂപ പരിശീലന പരിപാടിക്കായി മാറ്റിവെക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമുള്ള കാന്‍സര്‍ രോഗികള്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അവയവം മാറ്റിവെച്ചവര്‍, മറ്റ് രോഗങ്ങളാല്‍ കിടപ്പിലായവര്‍ തുടങ്ങിയ നിത്യരോഗികള്‍ക്കാണ് പദ്ധതി മൂലം ആശ്വാസം കിട്ടുന്നത്.

ഒരുമാസം പതിനാറ് ദിവസം വീടുകളില്‍പ്പോയി പാലീയേറ്റീവ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കും. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നിന്ന് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് താത്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് പരിശീലന പരിപാടി നല്‍കും. .ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സെക്രട്ടറി ആര്‍ .ശിവപ്രസാദ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി തുടങ്ങിയവര്‍ പങ്കെടുത്തു.