2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സർക്കാരിന്റെയും കർത്തവ്യമായതിനാൽ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാൻ സാധിക്കുകയുള്ളൂ.

പിറവം നിയോജകമണ്ഡലത്തിൽ രാമമംഗലം – മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.