കോവിഡ് പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ആയുഷ് വകുപ്പ് നിർദേശിച്ച ആഴ്‌സെനിക് ആൽബം വിഷമാണെന്ന പ്രചാരണം വ്യാജമാണെന്ന് ഹോമിയോപ്പതി വകുപ്പ് അറിയിച്ചു. മരുന്നിന് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 127 ലധികം രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന ഈ മരുന്നിന് യാതൊരു പാർശ്വ ഫലങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇൻഫ്‌ളമേറ്ററി ഡിസീസ്, ആസ്ത്മ, ഇമ്യൂണോളജിക്കൽ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി രോഗാവസ്ഥകൾക്ക് കുട്ടികളുൾപ്പെടെ ഏതു പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാം. പ്രകൃതി ദത്തമായി ലഭിക്കുന്ന ആഴ്‌സെനിക് ഓക്‌സൈഡ് എന്ന മൂലകം ഉപയോഗിച്ചാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. ആഴ്‌സെനിക് എന്ന ഹെവി മെറ്റൽ ഉപയോഗിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വകുപ്പ് വ്യക്തമാക്കി.

HPI യുടെ മാനദണ്ഡങ്ങൾ പാലിച്ചു GMP ഗുണനിലവാരത്തോടു കൂടി മാത്രമാണ് ഇന്ത്യയിൽ ആഴ്‌സെനിക് ആൽബം ഉൾപ്പെടെയുള്ള എല്ലാ ഹോമിയോപ്പതി മരുന്നുകളും നിർമിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഹോമിയോപ്പതി മരുന്നുകൾ നിർമിക്കുന്നത് സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആലപ്പുഴയിലെ ഹോംകോ എന്ന സഹകരണ മരുന്ന് നിർമ്മാണ ശാലയാണ്. ഇവിടെ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇന്ത്യയ്ക്ക് പുറത്തു ഗൾഫ് രാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.

ഹോമിയോപ്പതിക്കെതിരായ ബോധപൂർവമായ കുപ്രചാരണങ്ങൾക്കെതിരെ ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പുലർത്തുവാൻ വകുപ്പ് മുന്നറിയിപ്പ് നൽകി.