തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗരേഖ കർശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാർഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം.
ഏതെങ്കിലും കാരണവശാൽ സ്‌കൂൾ തുറക്കുന്നതിനു മുൻപ് ആവശ്യമായ സുരാക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്‌കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താല്ക്കാലികമായി അവിടെ ക്ലാസ്സ് നടത്തുമെന്നും മന്ത്രി അറിയിച്ചു. അതിഥിത്തൊഴിലാളിയായ നഗർദീപ് മണ്ഡൽ ഒഴുക്കിൽപ്പെട്ട സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ സുരക്ഷിതത്വത്തതിനും ആരോഗ്യത്തിനും തന്നെയാണ് സർക്കാർ ഏറ്റവുമധികം പ്രധാന്യം കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉണ്ടായ മഴ അപ്രതീക്ഷിതമാണ്. വരുന്ന രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നതിന്റെ സൂചനകളുണ്ട്. സംസ്ഥാനത്ത് പല സ്ഥലത്തും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും സ്‌കൂളുകളിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ സ്‌കൂൾ കെട്ടിടത്തിൽ ഒരു കാരണവശാലും ക്ലാസ്സ് നടത്താൻ അനുവദിക്കില്ല.
ബന്ധപ്പെട്ട കോർപ്പറേഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ സ്‌കൂൾ തുറക്കാൻ പാടുള്ളൂ. മഴ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിൽ സ്ഥാപിക്കുന്നതിനുള്ള പരിശ്രമം അദ്ധ്യാപക രക്ഷാകർതൃ സംഘടനകൾ, പ്രാദേശികമായി രൂപീകരിക്കുന്ന കമ്മിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.