സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ ആരോഗ്യ പരിപാലത്തിന് കൂടുതല്‍ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടം നിലനിര്‍ത്താന്‍ സാധിക്കണം. പാവങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനാണ് ആര്‍ദ്രം പദ്ധതിതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ട നഴ്സിന്റെ കുടുംബത്തിന്  സഹായം ലഭ്യമാക്കിയതിലൂടെ സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിറവേറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല്‍, മായാ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, എ റ്റി രാധാകൃഷ്ണന്‍, വി സുലേഖ, ഡിഎംഒ ഡോ.എ.എല്‍.ഷീജ, ഡോ എബി സുഷന്‍, ഡോ സുരഭി സന്തോഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.