വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം 2020 അവാര്‍ഡിനായുള്ള സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിജയികളെ ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തോടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം നല്‍കുന്നത്.

പുരസ്‌കാരത്തിനായി ആറ് മുതല്‍ 11 വയസുവരെയും 12 മുതല്‍ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികളെ പരിഗണിക്കുന്നത്. ഓരോ കുട്ടിക്കും പുരസ്‌ക്കാരവും 25,000 രൂപ വീതമാണ് നല്‍കുന്നത്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ആറ് മുതല്‍ 11 വയസുവരെയും 12 മുതല്‍ 18 വയസുവരെയുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിച്ച് തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് പുരസ്‌കാരാവും 25,000 രൂപ വീതമാണ് നല്‍കും. 2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ആകെ ലഭിച്ച 24 അപേക്ഷകളില്‍ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. വിജയികളെ പിന്നീട് പ്രഖ്യാപിക്കും. ഉജ്ജ്വല ബാല്യം പുരസ്‌കാരം 2020 അവാര്‍ഡിനായുള്ള സെലക്ഷന്‍ പരിപാടിയില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ്.പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഷാജേഷ് ഭാസ്‌ക്കര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, വനിതാ ശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി. വാസുദേവന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, നര്‍ത്തകി വി.പി.മന്‍സിയ തുടങ്ങിയവര്‍ പങ്കെടുത്തു.