പാലക്കാട് ജില്ലയിൽ സഹകരണ സംഘങ്ങൾ മുഖേന നെല്ല് സംഭരിക്കും. കൃഷിക്കാർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാനുള്ള സംവിധാനമാണ് സഹകരണ സംഘങ്ങൾ മുഖേന ഏർപ്പെടുത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ ത്തിലാണ് തീരുമാനം. മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, വി.എസ്.സുനിൽകുമാർ, പി. തിലോത്തമൻ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.

പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങൾ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ ആ ജില്ലയെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടെ അനുഭവം മനസ്സിലാക്കി സഹകരണ സംഘങ്ങൾ മുന്നോട്ടുവരുന്ന മുറയ്ക്ക് മറ്റുജില്ലകളിലും സംഭരണം വ്യാപിപ്പിക്കും. ആവശ്യമായ ഗോഡൗൺ സൗകര്യം ഏർപ്പെടുത്താനും സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കാൻ സന്നദ്ധതയുള്ള മില്ലുകളുമായി ധാരണയുണ്ടാക്കാനും ജില്ലാകലക്ടർ മുൻകൈയ്യെടുക്കണം. കൃഷി, സിവിൽ സപ്ലൈസ്, സഹകരണ വകുപ്പുകളുടെ ജില്ലാമേധാവികൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഏകോപിച്ച് ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാക്കണ
മെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.