ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട്; ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം
ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴകളില്‍ ഇറങ്ങുന്നതും പുഴയോരങ്ങളിലും ബീച്ചുകളിലും സന്ദര്‍ശനം നടത്തുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മഴ ശക്തമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മലയോര പ്രദേശങ്ങളിലൂടെ വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര ചെയ്യുന്നത് ഇന്നു കൂടി (15-11-21) നിരോധിച്ചു. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലും രണ്ട് ദിവസത്തേയ്ക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ജില്ലയിലെ മണ്ണെടുപ്പ്, പാറ ഖനനം, മണലെടുപ്പ് എന്നിവയ്ക്കും താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തി.
വയല്‍പ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ദുരന്ത സാധ്യത മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്കോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകളിലേയ്‌ക്കോ മാറ്റാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചെറുവഞ്ചികള്‍ അടക്കമുള്ള ബോട്ടുകള്‍ പോകുന്നില്ലെന്നും പോയ ബോട്ടുകള്‍ തിരികെ എത്തിയെന്നും ഉറപ്പുവരുത്താന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോസ്റ്റല്‍ പൊലീസിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കടലില്‍ ആളുകള്‍ ഇറങ്ങാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുളിക്കടവുകള്‍ ഉള്‍പ്പെടെ അപകടസാധ്യതയുള്ള ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പ്രദേശവാസികളെ ബോധവല്‍ക്കരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എംഎല്‍എമാരായ ഇ ടി ടൈസന്‍ മാസ്റ്റര്‍, മുരളി പെരുനെല്ലി, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, എഡിഎം റെജി പി ജോസഫ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.