അട്ടപ്പാടിയിലെ ശിശുമരണ ത്തെ തുടർന്ന് സർക്കാരിനെതിരെയും പട്ടികവർഗ്ഗ വികസന വകുപ്പിനെതിരെയും ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു.

ജനനീ ജന്മ രക്ഷാപദ്ധതി മാർച്ച് മുതൽ മുടങ്ങിയതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. 2021- 22 വർഷം ജനനീ ജന്മരക്ഷ പദ്ധതിക്കായി ആദ്യഗഡു 50 ലക്ഷം രൂപ മെയ്മാസത്തിൽ ലഭിക്കുകയും ഈ തുക വിനിയോഗിച്ച് മെയ് വരെയുള്ള ആനുകൂല്യങ്ങൾ 661 ഗുണഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 20ന് ഒരു കോടി രൂപ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുടിശ്ശികയും നവംബറിലെ തുകയും ഉൾപ്പെടെ 8392000 രൂപ 693 ഗുണഭോക്താക്കൾക്കായി വിതരണം നടത്തി ഈ വർഷം ഇതുവരെ 13392000 രൂപ ചെലവഴിച്ചതായും ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

ആരോഗ്യവകുപ്പ് എൻ.ആർ.എച്ച്.എം പദ്ധതിപ്രകാരം നടപ്പാക്കുന്ന ജെ.എസ്. എസ്.കെ പ്രോഗ്രാമാണ് മുടങ്ങിയിരിക്കുന്നത്. എന്നാൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ജനനീ ജന്മ രക്ഷാപദ്ധതി മുടങ്ങിയതായാണ് വാർത്ത പ്രചരിക്കുന്നത്. ജെ.എസ്. എസ്.കെ പ്രോഗ്രാം ആരോഗ്യ വകുപ്പ് എൻ.ആർ.എച്ച്.എം പദ്ധതിപ്രകാരം നടപ്പാക്കുന്നതാണ്. ജനനീ ജന്മരക്ഷ പദ്ധതിയാണ് പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്നത്. ഇതുപ്രകാരം ഒരു സ്ത്രീ ഗർഭിണിയായി മൂന്ന് മാസം മുതൽ കുട്ടി ജനിച്ചു ഒരു വയസ്സാകുന്നത് വരെയുള്ള 18 മാസക്കാലം അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യ സംരക്ഷണാർത്ഥം പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രതിമാസം 2000 രൂപ വീതം ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്നു. ഇത്തരത്തിൽ ഒരു ഗുണഭോക്താവിന് 36000 രൂപയാണ് ലഭിക്കുന്നത്.

പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സർക്കാർ ടി.എസ്.പി ഫണ്ട് നൽകുന്നു എന്നതും തെറ്റായ കാര്യമാണ്. എന്നാൽ സഹകരണ വകുപ്പ് നൽകുന്ന ഫണ്ടിനെ ടി.എസ്.പി ഫണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാർത്ത പ്രചരിക്കുന്നതെന്നും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു.

കോട്ടത്തറ ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ദിവസവേതന ജീവനക്കാരനായ ടി ആർ ചന്ദ്രൻ എന്ന വ്യക്തി ട്രൈബൽ വെൽഫെയർ ഓഫീസർ എന്ന് പരിചയപ്പെടുത്തി ചാനലുകളിലും മറ്റും ഇത്തരത്തിൽ സംസാരിച്ച് വാർത്തയാക്കുകയാണ് ഉണ്ടായത്. ഇയാൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് യാതൊരു ബന്ധവുമില്ലെന്നും ഇദ്ദേഹത്തെ നിയമിച്ചത് പട്ടികവർഗ്ഗ വികസന വകുപ്പ് അല്ലെന്നും ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ വ്യക്തമാക്കി.