സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

രാജ്യത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (SGRT) ആരംഭിച്ചത് കാൻസർ ചികിത്സയിൽ കൃത്യതയും രോഗി സുരക്ഷയും ഉറപ്പാക്കുന്നു. കൂടാതെ, മലബാർ കാൻസർ സെന്ററിൽ രാജ്യത്ത് സർക്കാർ തലത്തിൽ രണ്ടാമതായി കാർ ടി സെൽ തെറാപ്പി (CAR T Cell Therapy) വിജയകരമായി ആരംഭിച്ചു. അഞ്ചു രോഗികളിൽ ടി സെൽ ശേഖരണം നടത്തുകയും മൂന്നുപേരുടെ ചികിത്സ പൂർത്തിയാക്കുകയും ചെയ്തു. റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക ചികിത്സകളും സർക്കാർ ആശുപത്രികളിൽ സാധ്യമാക്കി.

സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്സ്മിയർ സംവിധാനങ്ങൾ ഒരുക്കി. ഗർഭാശയ ഗള കാൻസർ കണ്ടെത്തുന്നതിനായി സെർവി സ്‌കാൻ വികസിപ്പിച്ചു. മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു.

▶️ കാൻസർ ഗ്രിഡ്:
സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് സ്ഥാപിച്ചു. ഇത് സംസ്ഥാനത്തെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിവയെ ഒരു ശൃംഖലയാക്കുന്നു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന കാൻസർ സാധ്യതയുള്ളവർക്ക് മറ്റെവിടെയും അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. സംസ്ഥാനത്തുടനീളം ഒരേ നിലവാരമുള്ള കാൻസർ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

▶️ ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’:

കാൻസർ പ്രതിരോധത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ജനകീയ ക്യാമ്പയിനാണ് കേരളം തുടക്കമിട്ടത്. കഴിഞ്ഞ അന്താരാഷ്ട്ര കാൻസർ ദിനത്തിൽ ആരംഭിച്ച ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന ഒരു വർഷം നീണ്ട ക്യാമ്പയിൻ ഇതിനോടകം വലിയ വിജയമാണ്. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും സ്‌ക്രീനിംഗ് നടത്തി, രോഗലക്ഷണങ്ങൾ കാണുന്നവർക്ക് തുടർ പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിവിടങ്ങളിലും സ്‌ക്രീനിംഗ് സംവിധാനം ഒരുക്കി. സ്വകാര്യ ആശുപത്രികളും ഈ ജനകീയ ക്യാമ്പയിന്റെ ഭാഗമായി അണിചേർന്നു. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് സ്‌ക്രീനിംഗിൽ പങ്കെടുത്തത്.

അർബുദത്തെ നേരത്തെ കണ്ടെത്താനും, ഏറ്റവും പുതിയ ചികിത്സാ രീതികൾ സാധാരണക്കാർക്കും ലഭ്യമാക്കാനും, രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകാനും സർക്കാർ നടത്തുന്ന ഈ ശ്രമങ്ങൾ കേരളത്തെ അർബുദ ചികിത്സാ രംഗത്ത് രാജ്യത്തിന് തന്നെ ഒരു മാതൃകയാക്കുന്നു. ഈ നേട്ടങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിലെ കരുത്ത് തെളിയിക്കുന്നു.

കരുത്തോടെ കേരളം- 66