ശബരിമല സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂർണ്ണവും ഷഡംഗം കഷായ ചൂർണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂർണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി തെളിയിക്കപ്പെട്ടതാണ്.  ശബരിമലയിൽ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം ഉണ്ടാക്കാനാണ് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഷഡംഗം കഷായചൂർണ്ണം ഉപയോഗിക്കുന്നത്.

അണുനശീകരണത്തിന് സന്നിധാനത്ത് സ്ഥിരമായി അപരാജിത ധൂപചൂർണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടത്താൻ ഭാരതീയ ചികിത്സാവകുപ്പ് ഒരുക്കമാണെന്ന് സന്നിധാനം ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ആർ. കൃഷ്ണ കുമാർ അറിയിച്ചു. നിലവിൽ സന്നിധാനത്തെ കടകൾക്കും മറ്റുമായി പുകയ്ക്കാനായി അപരാജിത ധൂപചൂർണ്ണം വിതരണം ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂർ ജില്ലയിൽ മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തിൽ ഭാരതീയ ചികിത്സാവകുപ്പ് നടത്തിയ പഠനത്തിൽ അപരാജിത ധൂപചൂർണ്ണം തുടർച്ചയായ ദിവസങ്ങളിൽ പുകയ്ക്കുന്നതിലൂടെ 90 ശതമാനത്തിലേറെ സൂക്ഷ്മ രോഗാണുക്കളുടെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

അപരാജിത ധൂപചൂർണ്ണത്തിൽ ഗുൽഗുലു, നാന്മുഖപുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പിൻതൊലി, എരുക്ക്, അകിൽ, ദേവദാരു എന്നീ എട്ടു തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഷഡംഗം കഷായ ചൂർണ്ണത്തിൽ മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരിവേലി, പർപ്പടകപ്പുല്ല്, രാമച്ചം എന്നിവയാണ് ചേരുവകൾ. അമൃത്, പതിമുഖം, രാമച്ചം, ആര്യവേപ്പ്, കൊത്തമല്ലി എന്നിവ ചേർത്തുണ്ടാക്കിയ ഗുളൂച്യാദി കഷായ ചൂർണ്ണവും സന്നിധാനത്തെ ഔഷധ കുടിവെള്ളത്തിനായി ഉപയോഗിക്കുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമാണ്.

ദേവസ്വം ബോർഡിന്റെ കുടിവെള്ള വിതരണത്തിന് പുറമെ അയ്യപ്പ സേവാ സമാജത്തിന്റെ കുടിവെള്ള വിതരണത്തിനും ഇവ നൽകും. ഇവയെല്ലാം സംസ്ഥാന സർക്കാറിന് കീഴിലെ ഔഷധി മെഡിക്കൽ സ്‌റ്റോറുകളിൽ എല്ലായിടത്തും ലഭ്യമാണ്. സന്നിധാനം ഗവ. ആയുർവേദ ഡിസ്‌പെൻസറി രാത്രിയിലുൾപ്പെടെ ഒ.പി. സേവനം നൽകുന്നുണ്ട്. അഞ്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റ് തുടങ്ങിയവർ മികച്ച സേവനം നൽകുന്നു. തീർഥാടകർക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്നവരും ചികിത്സ തേടിയെത്തുന്നു. വരണ്ട ചുമ, കൈകാൽ വേദന, ശരീര വേദന, ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ആശ്വാസം തേടിയാണ് കൂടുതലും എത്തുന്നത്.

ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് അത്യാവശ്യക്കാർക്ക് മാത്രമായി അഭ്യംഗം, മർമ്മചികിത്സ, ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി, നസ്യം എന്നിവയും നൽകുന്നു. കോവിഡ് പ്രതിരോധത്തിന് സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ സ്‌പെഷലൈസ്ഡ് ആയുർ രക്ഷാക്ലിനിക്കുകൾ സന്നിധാനത്ത് തുടങ്ങുന്നത് ഭാരതീയ ചികിത്സാവകുപ്പിന്റെ പരിഗണനയിലാണെന്ന് ഡോ. ആർ. കൃഷ്ണ കുമാർ അറിയിച്ചു.