ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള എഴുത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് സംശയത്തിലാണ് പോലീസ് സഹായത്തോടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനധികൃത ഭാഗ്യക്കുറി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഏജന്‍സി റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ് ഷാഹിത അറിയിച്ചു.

കൂടാതെ, ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഏജന്‍സി സീല്‍ പതിപ്പിച്ച് മാത്രമേ വില്‍പ്പന നടത്താവൂയെന്നും 12-ലധികം സീരീസ് ഭാഗ്യക്കുറികള്‍ വില്‍പ്പന നടത്തരുതെന്നും എഴുത്തു ലോട്ടറി വില്‍പന തടയേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തുകയും ചെയ്തു.

ജൂനിയര്‍ സൂപ്രണ്ട് പി എസ് ശ്രീധരന്‍, സീനിയര്‍ ക്ലാര്‍ക്കുമാരായ എസ് പ്രവീണ്‍, ആര്‍ രജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലെ മറ്റ് അംഗങ്ങള്‍. അനധികൃത ഭാഗ്യക്കുറി വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതികള്‍ 18004258474 ടോള്‍ഫ്രീ നമ്പറിലോ www.statelottery.kerala.gov.in ലോ അറിയിക്കാം.