അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന അറിവുകൾക്ക് കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിയണം.

അതിന് തയ്യാറാവുന്ന വിധത്തിൽ നമ്മുടെ കുട്ടികളെ മറ്റേണ്ടതുണ്ട്. അവരവരുടെ കഴിവുകൾ നിർഭയമായിട്ട് വികസിപ്പിക്കാൻ കഴിയുന്ന ഏറ്റവും സന്തോഷ പ്രദമായ അന്തരീക്ഷം സ്കൂളുകളിൽ ഉണ്ടാകണം. അഭ്യസ്ത വിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാൻ തൊഴിലുല്പാദിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി 30 ലക്ഷം രൂപ ചെലവ് ചെയ്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ 50 ശതമാനം പൂർത്തിയാക്കിയത് സർക്കാരിൻ്റെ ചലഞ്ച് ഫണ്ട് ഉപയോഗപ്പെടുത്തിയാണ്.
സീതി സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻ്റ് ഡോ.പി എ മുഹമ്മദ് സൈദ് അധ്യക്ഷനായി. ഇ ടി ടൈസൺ എം എൽ എ താക്കോൽദാനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സുഗദ ശശിധരൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീന റാഫി, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷെക്കീർ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി കെ അസീം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി എ സീതി, ട്രസ്റ്റ് ജനറൽ സെക്രട്ടറി
എ എ മുഹമ്മദ് ഇക്ബാൽ, മാനേജർ അഡ്വ.കെ എം അൽത്താഫ്, ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ഡോ.കെ എം മുഹമ്മദ് ഇക്ബാൽ, പി ടി എ പ്രസിഡൻ്റ് ഇ എ അഷറഫ്, കെ എസ് ഷിഹാബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.