നാലു വർഷമോ അതിൽ കൂടുതലോ നികുതികുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു.  ഇത്തരം വാഹന ഉടമകൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശിക തീർക്കാൻ ബഡ്ജറ്റിൽ നൽകിയ അവസരത്തിന്റെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു.  ഉപയോഗശൂന്യമായതും നേരത്തെ വിറ്റ് പോയതുമായ നിരവധി വാഹനങ്ങളുടെ ഉടമകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.  കോവിഡിന്റെ പശ്ചാത്തലത്തിൽ പല വാഹന ഉടമകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.