പാലുത്പാദന സ്വയംപര്യാപ്തത കൈവരിക്കാന്‍ പശുക്കളുടെ വര്‍ഗവര്‍ധന നിര്‍ണായകമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്‍/നാഥയുടെ  കുടുംബത്തിന് പശുവും കിടാവും പൂര്‍ണ സബ്‌സിഡിയോടെ  നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ കാമധേനു സാന്ത്വന സ്പര്‍ശം പരിപാടിയുടെ വിതരണോദ്ഘാടനം കുരിയോട്ട്മല സര്‍ക്കാര്‍ ഹൈടെക് ഫാമില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജനിതക ഗുണമേന്‍മയുള്ള പശുക്കളെ ഇവിടേക്ക് കൊണ്ട് വരണം. നാട്ടില്‍ നിലവിലുള്ളവയേക്കാള്‍ പാലുദ്പാദനത്തില്‍ അധിക നേട്ടം കൈവരിക്കാന്‍ ഇതു സഹായകമാകും. വര്‍ഗോദ്ധാരണം കൂടി സാധ്യമാക്കി പുതിയൊരു മാതൃക കൂടി ക്ഷീരമേഖലയില്‍ സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, വസന്ത രമേശ്, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, അംഗങ്ങളായ സുനിത രാജേഷ്, എന്‍. എസ്. പ്രസന്ന കുമാര്‍, സി. ബാള്‍ഡുവിന്‍, കെ. അനില്‍ കുമാര്‍, മറ്റു ജനപ്രതിനിധികളായ എ. ആനന്ദവല്ലി, ആര്‍. ജയന്‍, ആരോമല്‍ ഉണ്ണി, ജസ്സി തോമസ്, സെക്രട്ടറി കെ. പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, ഹൈടെക് ഫാം സൂപ്രണ്ട് സി. എസ്. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.