ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നല്‍കാന്‍ എഡിഎം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയോഗം തീരുമാനിച്ചു.

പോളിടെക്നിക്, ഐടിഐ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്‌ഡഡ്‌ , അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇവയില്‍ പെടാത്ത സ്ഥാപനങ്ങള്‍ക്ക് എസ്ടിഎഫ്സിയുടെ കാര്‍ഡ് നല്‍കും. സ്ഥാപന പ്രതിനിധികള്‍ക്കായിരിക്കും കാര്‍ഡ് ലഭിക്കുക.ഐ ഡി കാര്‍ഡ് ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന താലൂക്കിലുള്ള വാഹന വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന രേഖ സമര്‍പ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി കാര്‍ഡ് കൈപ്പറ്റാം.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന യാത്രാ ദൂരം 40 കിലോമീറ്ററായി പരിമിതപ്പെടുത്തി. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്ക് അനുവദിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ഏഴുമണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ബസുകളില്‍ ജോയിന്റ് ആര്‍ ടിഒമാര്‍ പരിശോധന നടത്തണമെന്ന് എഡിഎം പറഞ്ഞു.

സൗജന്യ നിരക്ക് സംബന്ധിച്ച തര്‍ക്കങ്ങള്‍, പരാതികള്‍ എന്നിവ ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് 9188961003 എന്ന നമ്പരില്‍ നല്‍കാം. പ്രൈവറ്റ് ബസ് ജീവനക്കാര്‍ യൂണിഫോമും, നെയിം സ്ലിപ്പും നിര്‍ബന്ധമായും ധരിക്കണമെന്നും എഡിഎം പറഞ്ഞു. ആര്‍ടിഒ എ.കെ. ഡിലു, സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി അംഗങ്ങള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രൈവറ്റ് ബസ് ഉടമകളുടെ പ്രതിനിധികള്‍, ജോയിന്റ് ആര്‍ ടിഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.