കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാതല ആശുപത്രികളില്‍ 92.75 ശതമാനം സ്‌കോര്‍ നേടി കൊല്ലം ജില്ലാ ആശുപത്രിയും, എറണാകുളം ജനറല്‍ ആശുപത്രിയും ഒന്നാം സ്ഥാനം പങ്കിട്ടു. 50 ലക്ഷം രൂപയാണ് അവാര്‍ഡ്.ജില്ലാ തലത്തില്‍ 89.24 ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ അവാര്‍ഡ് തൃശൂര്‍ ജനറല്‍ ആശുപത്രി നേടി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ ആറ് ആശുപത്രികള്‍ മൂന്നു ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടി.

സബ് ജില്ലാ തലത്തില്‍ കൊല്ലം പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (91.06 %) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ കോഴിക്കോട് താമരശേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (89.95 %) നേടി. സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ ഏഴ് ആശുപത്രികള്‍ക്ക് ഒരുലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കും.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ മൂന്നു ലക്ഷം രൂപയ്ക്ക് തൃശൂര്‍ പെരിഞ്ഞനം സി.എച്ച്.സി (91.29 %) അര്‍ഹത നേടി. 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് ഒരുലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഒന്നാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തിരുവല്ല, പത്തനംതിട്ട (99.2 %) രണ്ടുലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാമ്പഴക്കര, തിരുവനന്തപുരം (96.3 %) കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുട്ടട, തിരുവനന്തപുരം (95.8 %) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.

സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വി.ആര്‍. പുരം തൃശൂര്‍ (98.3 %) ഒന്നാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഗോസായിക്കുന്ന്, തൃശൂര്‍ (97.9 %) രണ്ടാം സ്ഥാനവും, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എളമാന്‍തോപ്പ്, എറണാകുളം (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.തേര്‍ഡ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെട്ടേക്കോട്, മലപ്പുറം 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുളിങ്കുന്ന്, കാസര്‍ഗോഡ് 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്‍പ്പറ്റ, വയനാട് 87.9 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് ലഭിക്കും.
എഫ്.എച്ച്.സി. കാട്ടാക്കട ന്യൂ ആമച്ചല്‍, തിരുവനന്തപുരം (92.5 %), എഫ്.എച്ച്.സി. അഴീക്കല്‍, കൊല്ലം (86.3 %), പിഎച്ച്‌സി പാണാവള്ളി, ആലപ്പുഴ (81 %), പിഎച്ച്‌സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്‌സി ഓമല്ലൂര്‍ പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്‌സി മുത്തോലി, കോട്ടയം (87.9 %), പിഎച്ച്‌സി കോടിക്കുളം, ഇടുക്കി (85 %), എഫ്എച്ച്‌സി രായമംഗലം, എറണാകുളം (91.7 %), എഫ്എച്ച്‌സി മാടവന, തൃശൂര്‍ (96.7 %), എഫ്എച്ച്‌സി പൂമംഗലം, തൃശൂര്‍ (96.7 %), എഫ്എച്ച്‌സി വെല്ലിനേഴി, പാലക്കാട് (80.3 %), എഫ്എച്ച്‌സി വഴക്കാട്, മലപ്പുറം (97 %), എഫ്എച്ച്‌സി നരിപ്പറ്റ, കോഴിക്കോട് (97.1 %), എഫ്.എച്ച്.സി. എടവക, വയനാട് (97.9 %). എഫ്എച്ച്‌സി ന്യൂ മാഹി, കണ്ണൂര്‍ (95.6 %), എഫ്എച്ച്‌സി പാണത്തൂര്‍, കാസര്‍ഗോഡ് (98.3 %) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 28 ആശുപത്രികള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡുകള്‍ ലഭിക്കും.
കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.