പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന ‘വിദ്യാകിരണം’ മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചൽ ജി. വി. എച്ച്. എസ്. എസിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുക.

90 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചിലവഴിച്ചിരിക്കുന്നത്‌. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂൾ കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മൂന്നു കോടി രൂപ എന്ന വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കെട്ടിടത്തിന് ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്. എം. എൽ. എ ഫണ്ട്, പ്‌ളാൻ ഫണ്ട്, നബാർഡ് ഫണ്ടുകളിൽ നിന്നുള്ള 40 കോടി രൂപ ചെലവഴിച്ചു 37 കെട്ടിടങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കിയതായി മന്ത്രി. പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.   അരുവിക്കര എം. എൽ. എ അഡ്വ. ജി. സ്റ്റീഫന് മുഖ്യമന്ത്രി കെട്ടിടത്തിന്റെ താക്കോൽ കൈമാറും.

മന്ത്രിമാരായ അഡ്വ. കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ. എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, കെ. രാധാകൃഷ്ണൻ, വീണാജോർജ്, ജെ. ചിഞ്ചുറാണി, അടൂർ പ്രകാശ് എം. പി. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് തുടങ്ങിയവർ സംബന്ധിക്കും.