ആരോഗ്യ വകുപ്പിന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം.2016 മെയ് മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സര്‍ജ്ജന്‍ സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ബ്ലോക്ക് ഭരണ സമിതി മുന്‍ കൈയെടുത്ത് നവീകരിച്ച രീതിയില്‍ പ്രസവ ചികിത്സാ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയായിരുന്നു.

ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ ആര്‍.ആര്‍.ടി. യോഗത്തില്‍ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവ ചികിത്സ തുടങ്ങുന്നതിനായി തീരുമാനം എടുത്തത് അനുസരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തിരവും ആരോഗ്യ കേരളം വഴിയും ആവശ്യമായ ജീവനക്കാരെ നിയമിച്ചു.തുടര്‍ന്ന് ബ്ലോക്ക് ഭരണ സമിതി മുഖാന്തരം 50 ലക്ഷം രൂപ പ്രസവ ചികിത്സാ വിഭാഗത്തിലെ ഉപകരണങ്ങള്‍ക്കും മരുന്നിനുമായി ചെലവഴിക്കുകയും 20 ലക്ഷം രൂപയുടെ ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ച് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് സജ്ജമാക്കുകയും ചെയ്തു.കാസ്പ് ഫണ്ട് ഉപയോഗിച്ച് ജനറേറ്റര്‍, റാംപ് എന്നീ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

ആശുപത്രി എച്ച്.എം.സി.യും സ്റ്റാഫ് കൗണ്‍സിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കി.42 കിടക്കകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 110 ഓളം കിടക്കകള്‍ സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ അടക്കമുള്ള സൗകര്യത്തോടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ആരോഗ്യ കേരളം വഴി സ്‌പെഷ്യാലിറ്റി പ്രസവചികിത്സ വിഭാഗം ആരംഭിക്കുന്നതിന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്.ജനുവരി മുതല്‍ ഒപി സേവനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.