‘ചങ്കല്ല…..ഇത് ഞങ്ങടെ ചങ്കിടിപ്പ്..’ പറഞ്ഞ് വരുന്നത് സിനിമാതാരങ്ങളെ കുറിച്ചോ കായിക താരങ്ങളെക്കുറിച്ചോ ഒന്നുമല്ല. തിരുവല്ല – റാന്നി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസിയുടെ ഒരു ‘സുന്ദരി ‘ ആനവണ്ടിയെ കുറിച്ചാണ്. ഈ ആനവണ്ടിയുടെ ചന്തം കണ്ട് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പേരാണ് സുന്ദരിവണ്ടിയെന്ന്. നഷ്ടങ്ങളും പ്രതിസന്ധികളും മാത്രം             കേട്ടുപോന്നിട്ടുള്ള കെ.എസ്.ആര്‍.ടി.സി മേഖലയില്‍ നിന്ന് ആരും കേട്ടാല്‍ അത്ഭുതപ്പെടുന്ന {പവര്‍ത്തന മികവിന്റെ നേട്ടമാണ് (ആര്‍.എസ്.കെ 440) കെ.എല്‍-15 9913 നമ്പരിലുള്ള ഈ സുന്ദരിക്കുള്ളത്. ഒരു ദിവസം 20,021 രൂപ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെ.എസ്.ആര്‍.ടി.സി സി. എം.ഡിയില്‍ നിന്ന് അവാര്‍ഡ് നേടിയ വണ്ടിയാണിത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഈ സുന്ദരിയുടെ വിശേഷങ്ങള്‍. റാന്നി, തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിങ്ങനെ നാല് റൂട്ടുകളിലാണ് വണ്ടിയോടുന്നത്. മ്യൂസിക് സിസ്റ്റവും, യാത്രക്കാര്‍ക്ക് കുടിവെള്ളവും എന്ന് വേണ്ട ആനവണ്ടിയുടെ സ്ഥിരം ചിത്രം മനസില്‍ നിന്ന് മായ്ക്കും വിധമാണ് ഈ സുന്ദരിയുടെ യാത്ര. എന്നും രാവിലെ ബസ് കഴുകി വൃത്തിയാക്കി മാത്രമേ ഓട്ടത്തിന് പോകു. വിശേഷദിവസങ്ങളിലാകട്ടെ വണ്ടിയെ ആ ദിവസത്തിന് ചേരും വിധം അലങ്കരിക്കുകയും ചെയ്യും. അലങ്കാരത്തിന് യാത്രക്കാരും സ്‌നേഹത്തോടെ പിരിവ് നല്‍കാറുണ്ട്. ബസിലെ യാത്രക്കാരിലധികവും സ്ഥിരം യാത്രക്കാരാണ്. ബാക്കി പൈസയ്ക്ക് ബഹളമോ വഴക്കോ ഒന്നും ഒരിക്കല്‍ പോലും ഈ ബസില്‍ ഉണ്ടായിട്ടില്ല. ടിക്കറ്റ് തുകയുടെ ബാക്കി കൃത്യമയി തിരിച്ച് കൊടുക്കാന്‍ കണ്ടക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കും ഈ സുന്ദരിയെക്കുറിച്ച് നൂറുനാവാണ്.
ശരാശരി 12000-13000 രൂപയാണ് ദിവസ കളക്ഷന്‍. പ്രൈവറ്റ് ബസുകള്‍ മത്സരിച്ചോടുന്ന റൂട്ടിലാണ് ഈ കെ.എസ്.ആര്‍.ടി.സി ബസ് വിജയഗാഥ രചിക്കുന്നത്. പ്രൈവറ്റ് ബസില്‍ കേറാതെ യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസിനായി കാത്ത് നില്‍ക്കുമെന്ന് പറയുമ്പോള്‍ തന്നെ മനസിലാകും ഈ സുന്ദരിയുടെ മിടുക്ക്. വണ്ടിയോടുള്ള നാട്ടുകാരുടെ ഇഷ്ടം കൂടി നിരവധി സ്വീകരണങ്ങള്‍ ഈ സുന്ദരിക്ക് ലഭിച്ചിട്ടുണ്ട്. കെ.പി പ്രസാദ്, കെ. രാകേഷ്, വി.ആര്‍ അഭിലാഷ് എന്നീ മൂന്ന് കണ്ടക്ടര്‍മാരുടേയും ടി.ജി അനന്തകൃഷ്ണന്‍, ജി പ്രശാന്തന്‍ എന്നീ രണ്ട് ഡ്രൈവര്‍മാരുടേയും ആത്മാര്‍ത്ഥമായ സേവനമാണ് ഈ നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുമൊക്കെ പിന്നില്‍. കെ.എസ്.ആര്‍.ടി.സി തിരുവല്ല ഡിപ്പോ, മെക്കാനിക്കല്‍ വിഭാഗം, ഡി.ടി.ഒ , സ്‌റ്റേഷന്‍ മാസ്റ്റര്‍, ഡി.ഇ എന്നിങ്ങനെ ഇവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ ഏറെയാണ്. നഷ്ടങ്ങള്‍ മാത്രമല്ല, ശ്രമിച്ചാല്‍ ആനവണ്ടിയെ കരകയറ്റാന്‍ സാധിക്കുമെന്ന വലിയ  പാഠമാണ് ഇവര്‍ ഇതിലൂടെ പകര്‍ന്ന് നല്‍കുന്നത്.