വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടിയാണെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകള്‍ വായ്പ അനുവദിക്കണം. വായ്പകള്‍ക്കുള്ള അപേക്ഷകള്‍ 20 ദിവസത്തിന് അകം തീര്‍പ്പാക്കണം. വായ്പകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കരുത്. വിദ്യാഭ്യാസ വായ്പാ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായാണ് ഓണ്‍ലൈനായി പത്തനംതിട്ടയില്‍ അദാലത്ത് സംഘടിപ്പിച്ചത്.

ഇത്തരത്തില്‍ ഓണ്‍ലൈനായി  അദാലത്ത് നടത്താന്‍ മുന്‍കൈ എടുത്ത ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരെ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു. അര്‍ഹരായവര്‍ക്ക് പോലും വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെടുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗമാണ് വായ്പകള്‍ സംബന്ധിച്ചുള്ള പരാതി പരിഹാരത്തിന് അദാലത്ത് എന്ന ആശയം മുന്നോട്ട് വച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പരാതികള്‍ ഓണ്‍ലൈനിലൂടെ സ്വീകരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചതെന്നും എംപി പറഞ്ഞു.

വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ഥിക്കു വേണ്ട സഹായം ബാങ്കുകള്‍ നല്‍കണമെന്ന് അദാലത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ ലഭിച്ച പരാതികളില്‍ 32 അപേക്ഷകള്‍ തീര്‍പ്പാക്കി. മൂന്ന് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വീണ്ടും രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, വിവിധ ബാങ്ക് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.