എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മാൾ ഹൈഡ്രാ പ്രമോഷൻ സെൽ വഴി ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ സ്വകാര്യ സംരഭകർക്ക് അനുവദിച്ച പദ്ധതികളിൽ മൂന്നെണ്ണത്തിന്റെ ഇംപ്ളിമെന്റേഷൻ എഗ്രിമെന്റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു. ആകെ 12.75 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതാണ് പദ്ധതികൾ.
പാലക്കാട് ആറ്റിലയിൽ ദർശൻ ഹൈഡ്രോ പവർ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ആറു മെഗാവാട്ട് വീതം സ്ഥാപിതശേഷിയുള്ള രണ്ടു പദ്ധതികൾ, ഇടുക്കി കാങ്ങാപ്പുഴയിൽ നെൽസൺസ് റിന്യൂവബിൾ എനർജി പ്രൈവറ്റ്ലിമിറ്റഡിന്റെ 0.75 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഒരു പദ്ധതി എന്നിവയുടെ ഇംപ്ലിമെന്റേഷൻ എഗ്രിമെന്റാണ് ഒപ്പുവച്ചത്. ഈ കമ്പനികൾ, പദ്ധതിയുടെ സാങ്കേതിക – സാമ്പത്തിക – പ്രായോഗികതാ റിപ്പോർട്ടുകൾക്ക് അനുമതി ലഭിച്ച്  36 മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യണം. സർക്കാരിനെ പ്രതിനിധീകരിച്ച്്് ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ കരാറിൽ ഒപ്പുവച്ചു.
എനർജി മാനേജ്മെന്റ് സെന്റർ വഴി 50.11 മെഗാവാട്ട് ശേഷിയുള്ള എട്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ ആനക്കംപോയിൽ, അരിപ്പാറ എന്നിവ (മൊത്തം 12.5 മെഗാവാട്ട് ശേഷിയുള്ളവ) ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കമ്മിഷൻ ചെയ്തവയാണ്.
ചടങ്ങിൽ കമ്പനികളെ പ്രതിനിധീരിച്ച് ടി. കെ. സുന്ദരേശൻ, അജയ് സുന്ദരേശൻ, ജയദീപ് സുന്ദരേശൻ, വൈ. സ്ലീബാച്ചൻ, നെൽസൺ സെബാസ്റ്റ്യൻ എന്നിവരും ഇ.എം.സി. ഡയറക്ടർ ഡോ ആർ. ഹരികുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.