ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വർഷങ്ങൾ അഭിമാനിക്കാൻ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ നിൽക്കാതെ കൂടുതൽ മുന്നോട്ടു കുതിക്കണമെന്ന് മുൻ ധനകാര്യ മന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷം പുതുതലമുറ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ അവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ വികസന കുതിപ്പ് ഉത്പാദന മേഖലയിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആസൂത്രണ -നിർവ്വഹണത്തിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ ഈ പോരായ്മ മറികടക്കാൻ സാധിക്കണമെന്ന് ഐസക് പറഞ്ഞു. ഗ്രാമസഭകൾ സജീവമാക്കുന്നതോടൊപ്പം കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ മൈക്രോ സംഘങ്ങളെ ഉപഗ്രാമസഭകളായി അംഗീകരിക്കണമെന്നും സന്നദ്ധ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പഴയ നിലവാരത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ പുതിയ തലമുറയെ കൂടി ഇതിന്റെ ഭാഗമാകണമെന്നും അവർക്ക് വിദഗ്ധ പരിശീലനം നൽകണമെന്നും ഐസക് കൂട്ടിച്ചേർത്തു.
കാർഷിക മേഖലയെ മെച്ചപ്പെടുത്താൻ ക്യാമ്പയിനുകൾ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവരണം. കേരളത്തിലെ വയോജനങ്ങൾക്ക് പ്രയോജനകരമാകും വിധം പദ്ധതികൾ കൊണ്ടുവന്നാൽ അവർക്കിടയിലുള്ള ഒറ്റപ്പെടലിന് പരിഹാരം കാണാൻ സാധിക്കും ഐസക് പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ വികസന പരിപ്രേക്ഷ്യങ്ങൾ ക്രോഡികരിക്കണമെന്നും ഇത്തരം രേഖകൾ ഭാവിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാര വികേന്ദ്രീകരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുട്ടിപ്പതിപ്പ് നിർമ്മാണം അല്ലെന്നും പ്രാതിനിധ്യ ജനാധിപത്യത്തിന് അപ്പുറത്ത് ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യപ്രക്രിയായി ജനകീയാസൂത്രണ പരിപാടികൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സെമിനാറിൽ ഓൺലൈൻ വഴി പങ്കാളികളായി.