സംസ്ഥാന സർക്കാർ മുതിർന്ന മാധ്യമ പ്രവർത്തകർക്ക് നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ രംഗത്തെ മികവിന് നൽകുന്ന സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും 17ന്  വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

2018, 2019 വർഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും 2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളുമാണ് നൽകുന്നത്. കോവിഡ് സാഹചര്യത്തിലാണ് അവാർഡ് വിതരണം വൈകിയത്. പത്രപ്രവർത്തന രംഗത്തെ അതികായനായ എം. എസ്. മണിക്കാണ് 2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. കാർട്ടൂൺ രംഗത്തെ കുലപതി യേശുദാസനാണ് 2019ലെ പുരസ്‌കാരം.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ഡോ. ശശിതരൂർ എം. പി., മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു, കെ. യു. ഡബ്‌ള്യു. ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. സുഭാഷ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സംബന്ധിക്കും. പുരസ്‌കാര വിതരണത്തിനു ശേഷം രാത്രി ഏഴിന് ഷഹബാസ് അമൻ നയിക്കുന്ന കലാപരിപാടിയും അരങ്ങേറും.