750 രൂപ മുതൽ 900 രൂപ വരെ വിലക്കുറവിൽ 41 ഇനം സാധനങ്ങൾ

ആഗസ്റ്റ് 14- ചൊവ്വാഴ്ച ഓണച്ചന്ത സംസ്ഥാന തല ഉദ്ഘാടനം

ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിർത്തുന്നതിന് വേണ്ടി വിപണിയിൽ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കൺസ്യൂമർഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 3500 സഹകരണ ഓണവിപണികൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആഗസ്റ്റ് 14- ചൊവ്വാഴ്ച മുതൽ ഓണചന്തകൾ ആരംഭിക്കും. ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളിൽ ഓണചന്തകൾ പ്രവർത്തിക്കും. കൺസ്യൂമർ ഫെഡറേഷന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, പ്രാഥമിക സഹകരണസംഘങ്ങൾ, സഹകരണസംഘങ്ങൾ നടത്തുന്ന നീതി സ്റ്റോറുകൾ, ഫിഷർമാൻ സഹകരണസംഘങ്ങൾ, വനിത സഹകരണസംഘം, എസ്.സി-എസ്.ടി സഹകരണസംഘം, ജില്ലാ കൺസ്യൂമർ സഹകരണ സ്റ്റോർ, എംപ്ലോയീസ് സഹകരണസംഘങ്ങൾ, കാർഷിക സഹകരണസംഘങ്ങൾ, കൺസ്യൂമർ സൊസൈറ്റികൾ എന്നിവരുടെ നേതൃത്വത്തിലാണ് 3500 വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പൊതുവിപണയിൽ  തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങൾക്ക് നിലവിലുള്ള വിലയേക്കാൾ ഏറ്റവും കുറഞ്ഞത് 750 രൂപ മുതൽ 900 രൂപ വരെ വിലക്കുറവ്‌ ഓണച്ചന്തകളിൽ ലഭ്യമാകുന്നതാണെന്ന് മന്ത്രി പറഞ്ഞു.

വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി കൺസ്യൂമർഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഈ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന സർക്കാർ അംഗീകൃത ഏജൻസിയായ കാഷ്യു എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ ലാബുകളിൽ നടത്തുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കിൽ അരി ജയ, അരി കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങൾ കൺസ്യൂമർഫെഡിന്റെ ഓണചന്തകളിൽ ലഭ്യമാക്കും. സബ് സിഡി ഇനങ്ങൾ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങൾ കൂടി മാർക്കറ്റ് വിലയേക്കാൾ ഗണ്യമായ കുറവിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പായസം, ആട്ട, മൈദ, എന്നിവയും കറികൾക്കാവശ്യമായ മുളക് പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നീ തുടങ്ങിയ ഇനങ്ങളും ഓണചന്തയിൽ ലഭ്യമാകും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കൺസ്യൂമർഫെഡ് ഗോഡൗണിൽ നിന്നും എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. സഹകരണ സംഘങ്ങൾക്ക് അവ ഓണ വിപണികളിലൂടെ വിൽപ്പന നടത്താവുന്നതാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓണവിപണിയുടെ പ്രവർത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

2018-ലെ ഓണം കൺസ്യൂമർഫെഡിനൊപ്പം എന്ന മുദ്രാവാക്യവുമായി വിലക്കയറ്റത്തിന് തടയിടുന്നതിനും ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിനും കൺസ്യൂമർഫെഡും സഹകരണമേഖലയും സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.