അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ അതിജീവിക്കുന്ന ഏക വേട്ടക്കാരന്‍ ഗോത്രവും ഏഷ്യയിലെ ഏക ഗുഹാവാസികളുമായ നിലമ്പൂര്‍ വനമേഖലയിലെ ചോലനായ്ക്കര്‍ വിഭാഗത്തെ ആദരിക്കുന്നതിനായി കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷനും സംയുക്തമായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി. നിലമ്പൂര്‍ പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2005 ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാതന്റെ സ്മരണാര്‍ത്ഥമെന്ന നിലയില്‍ കൂടിയാണ് പ്രത്യേക തപാല്‍ കവര്‍ തയ്യാറാക്കിയിട്ടുള്ളത്.

അടുത്തിടെ കാട്ടാനയുടെ ആക്രമണത്തിലാണ് ചോലനായ്ക്കരുടെ മൂപ്പനായ മാതന്‍ കൊല്ലപ്പെടുന്നത്. ചോലനായ്ക്കര്‍ വിഭാഗത്തെയും മാതനെയും സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും സ്റ്റാമ്പും ഉള്‍പ്പടെയാണ് കവര്‍ തയ്യാറാക്കിയിട്ടുള്ളത്. അന്തരിച്ച മാതന്റെ ഭാര്യ കരിക്കയുടെ അമ്മാവന്‍ മന്നന്‍ ചെല്ലന്‍, പൂച്ചപ്പാറയിലെ മണി, കൃഷ്ണന്‍, ബിജേഷ് എന്നിവര്‍ ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു. പി.വി അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീണിന് നല്‍കിയാണ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത്. പ്രത്യേക തപാല്‍ കവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഉള്‍പ്പടെ ബ്യൂറോകളിലൂടെ ലഭിക്കും.

ഇതോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ എല്ലാവിധ സേവനങ്ങളോടൊപ്പം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആധാര്‍മേള, മൈ സ്റ്റാമ്പ് ഫിലാറ്റലി മേള എന്നിവയും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.