അഞ്ചു വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ആലപ്പുഴ കര്‍മ്മ സദനില്‍ ജില്ലയിലെ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടവും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഭവനരഹിതര്‍ക്കായി രാജ്യത്ത് ഇത്രയും വിപുലമായ മറ്റൊരു പദ്ധതി ഉണ്ടാവില്ല.അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്ന വന്‍ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

വികസനത്തിനൊപ്പം ജനജീവിതത്തിലെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പാര്‍പ്പിടം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണ മേഖല കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുന്നമട കായല്‍ പ്രദേശത്ത് പദ്ധതി നടപ്പാക്കിയ എസ്.എല്‍ പുരം സര്‍വീസ് സഹകരണ സംഘത്തെ എച്ച്. സലാം എം.എല്‍.എ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍, നഗരസഭ കൗണ്‍സിലര്‍ കെ.കെ. ജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സംഘങ്ങളുടെ പങ്കാളിത്തോടെ ജില്ലയില്‍ കെയര്‍ ഹോം പദ്ധതിയില്‍ 201 വീടുകളാണ് പൂര്‍ത്തീകരിച്ചത്. കേപ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് മാനേജ്മെന്റ് ആണ് പുന്നമടയിലെ വീടുകള്‍ രൂപകല്‍പ്പന ചെയ്തത്.