അമിത ജലചൂഷണത്തിന്റെ ദുരിതത്തില്‍ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്ന ‘ജലസമൃദ്ധി പദ്ധതി’ ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോള്‍.

നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജലനിരപ്പ് സെമി ക്രിട്ടിക്കല്‍ അവസ്ഥയിലായിരുന്ന നേമം ബ്ലോക്ക്, ജലനിരപ്പ് മെച്ചപ്പെടുത്തി അപകടനിലയില്‍ നിന്ന് കരകയറുന്നതായി കേന്ദ്ര ഭൂഗര്‍ഭജല എസ്റ്റിമേറ്റ് കമ്മിറ്റിയുടെ (ജി.ഇ.സി) പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മേഖലയിലെ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതായി ജി.ഇ.സിയുടെ 2017, 2020 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളിലാണ് വിലയിരുത്തല്‍.

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നടപ്പാക്കിയ ജലസംരക്ഷണ, ജലസംഭരണ നടപടികളും കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണവുമാണ് ഈ മാറ്റത്തിന് പിന്നില്‍. ഭൂഗര്‍ഭജല എസ്റ്റിമേറ്റ് പ്രകാരം 2013ല്‍ മേഖലയിലെ സ്റ്റേജ് ഓഫ് ഗ്രൗണ്ട് വാട്ടര്‍ ഡെവലപ്മെന്റ് 73.47% (സെമി ക്രിട്ടിക്കല്‍) ആയിരുന്നു. പദ്ധതി നടപ്പാക്കിയതിന് ശേഷം 2017 ല്‍ സുരക്ഷിതനിലയായ 69.30% ആകുകയും 2020-ല്‍ ഇത് 66.75% ആയി മെച്ചപ്പെടുകയും ചെയ്തു.

ജില്ലയില്‍ അഞ്ച് ബ്ലോക്കുകള്‍ നിലവില്‍ സെമി ക്രിട്ടിക്കല്‍ അവസ്ഥയിലാണ്. ഭൂഗര്‍ഭ ജലത്തില്‍ 70 മുതല്‍ 90 ശതമാനം വരെ ഉപയോഗിക്കുന്ന പ്രദേശമാണ് സെമി ക്രിട്ടിക്കല്‍ വിഭാഗത്തിലുള്‍പ്പെടുന്നത്. 90 മുതല്‍ 100 ശതമാനം വരെ ക്രിട്ടിക്കലും. 100 ന് മുകളില്‍ ഓവര്‍ എക്സ്പ്ലോയ്റ്റഡ് വിഭാഗത്തിലുമാണ്.  70 ശതമാനത്തില്‍ താഴെ ഉപയോഗിക്കുന്ന പ്രദേശങ്ങളാണ് സുരക്ഷിത (സേഫ്) മേഖലയില്‍പ്പെടുന്നത്.  മഴയുടെ ലഭ്യത, വരള്‍ച്ച, മണ്ണിന്റെ ഘടന, ജലസംരക്ഷണം തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്താണ് പ്രദേശത്തെ ഭൂഗര്‍ഭ ജലനിരപ്പിന്റെ സ്ഥിതി കണക്കാക്കുന്നത്.