സർവകലാശാലകളും  വ്യവസായ സ്ഥാപനങ്ങളും  സഹകരിച്ചു  നടത്തുന്ന  ഗവേഷണ  പ്രവർത്തനങ്ങൾക്കായി  കാലടി  റൈസ് മില്ലെഴ്‌സ് കൺസോർഷ്യം, വിവിധ എൻജിനിയറിങ്  കോളേജുകൾക്ക് നൽകുന്ന  ഗവേഷണ  പ്രോത്സാഹന വിഹിതത്തിന്റെ ആദ്യ  ഗഡുവിന്റെ ചെക്ക്  വ്യവസായ മന്ത്രി പി. രാജീവ് കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം. എസ്. രാജശ്രീക്ക് കൈമാറി. കൺസോർഷ്യം  എം ഡി പവിഴം എൻ പി ആന്റണി, വ്യവസായ  വകുപ്പ്  ഡയറക്ടർ എസ്. ഹരികിഷോർ  എന്നിവർ സന്നിഹിതരായിരുന്നു.
റൈസ് മില്ലിങ് ഇൻഡസ്ട്രിയുടെ ബയോ വേസ്റ്റ് ആയ ഉമിയുടെ ചാരത്തിൽ  നിന്ന് ഗുണമെൻമയുള്ള സിമന്റും ഇഷ്ടികയും സിലിക്കയും നിർമ്മിക്കാനുള്ള ഗവേഷണ  പദ്ധതിക്ക്  ഇതോടെ തുടക്കമായി. കാലടി  റൈസ് മില്ലേഴ്‌സ് കൺസോർഷ്യത്തിനു വേണ്ടി കേരളത്തിലെ പ്രശസ്തമായ  എൻജിനിയറിങ് വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ ഗവേഷണ വിഭാഗത്തിന്റെ  വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയാണ് പദ്ധതി  നടപ്പാവുന്നത്. എൻ ഐ ടി കാലിക്കറ്റ്, ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ്, കാലടി  ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളോജി ആൻഡ് എൻജിനിയറിങ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിങ് കോളേജ് എന്നീ സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ  ഗവേഷണങ്ങൾക്ക്  നേതൃത്വം നൽകുക. ചടങ്ങിൽ ബന്ധപ്പെട്ട  കോളേജുകളുടെ  പ്രിൻസിപ്പൽമാർ, പ്രൊജക്റ്റ് കോർഡിനേറ്റർമാർ, ഗവേഷകർ, കേരള  ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി പ്രതിനിധികൾ  എന്നിവരും പങ്കെടുത്തു.