ഭവന നിർമാണത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകിയുള്ള മുളവുകാട് പഞ്ചായത്തിന്റെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ അധ്യക്ഷത വഹിച്ചു. 21.91 കോടി വരവും 21.46 കോടി രൂപ ചെലവും 45.22 ലക്ഷം രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഉത്പാദന മേഖലക്കായി 57 ലക്ഷം രൂപയും കൃഷിക്കായി 19 ലക്ഷം രൂപയും മൃഗ സംരക്ഷണത്തിനായി 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സേവനപ്രദാന പദ്ധതികൾ നടപ്പാക്കുന്നതിനായി ആറു ലക്ഷം രൂപ അനുവദിച്ചു. ഉത്പാദന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി 57 ലക്ഷം രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു. ശുചീകരണ പദ്ധതികൾക്കായി 67 ലക്ഷം രൂപ മാറ്റിവച്ചു.
മുളവുകാട്, വല്ലാർപാടം മേഖലകളിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപയും റോഡുകളുടെ നവീകരണത്തിനായി 45 ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുക, മുളവുകാട് വാക് വേ നിർമാണം, ശ്മശാന നിർമാണം, പഞ്ചായത്ത് കളിസ്ഥല നിർമാണം എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തി.