പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം -അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുത്തിയാണ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഏഴ് മീറ്റർ വീതിയിൽ ബി.എം & ബി.സി ടാറിങ് ചെയ്യുകയും പുതുതായി നാല് കലുങ്കുകൾ നിർമ്മിച്ചിട്ടുമുണ്ട്. നിലവിലുള്ള അഞ്ചു കലുങ്കുകൾ വീതി കൂട്ടി സുരക്ഷിതമാക്കുകയും മഴക്കാലത്ത് വെള്ളം കയറിയിരുന്ന ചാത്തമംഗലം, ചെത്തുകടവ് എന്നിവിടങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമിച്ച് റോഡ് ഉയർത്തുകയും ചെയ്തു. അത്യാവശ്യ സ്ഥലങ്ങളിൽ ഡ്രെയിനേജ്, ഐറിഷ് ഡ്രയിൻ എന്നിവയും, റോഡ് മാർക്കിംഗ്, സ്റ്റഡ്സ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. റോഡിനായി 14 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ, മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ ഹൈവേ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ പി ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.