മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച മീഡിയ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും പൊതുജന സമ്പര്‍ക്കം ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് മീഡിയ ഡിവിഷന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പാലുത്പാദനം വര്‍ധിപ്പിക്കാനും ഈ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്. വലിയ മാറ്റത്തിന്റെ തുടക്കമായാണ് മീഡിയ ഡിവിഷന്റെ പ്രവര്‍ത്തനത്തെ കാണുന്നത്. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കര്‍ഷകര്‍ക്കായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പലതും യഥാസമയം അവരിലേക്ക് എത്തപ്പെടാതെ പോകുന്നുണ്ട്. പുതിയ കാലത്ത് കര്‍ഷ സമൂഹവും വിവരങ്ങള്‍ക്കായി നവമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. അവരിലേക്ക് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മിഡിയ ഡിവിഷന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മീഡിയ ഡിവിഷന്റെ ലോഗോയുടേയും ‘ജീവജാലകം’ മാസികയുടെയും പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കര്‍ഷകരിലേക്ക് സര്‍ക്കാരിന്റെ പദ്ധതികള്‍ യഥാസമയം എത്തിക്കുക എന്നതൊരു വെല്ലുവിളിയാണെന്നും അതിനൊരു പരിഹാരമാകാന്‍ മീഡിയ ഡിവിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

കൗണ്‍സിലര്‍ ഡോ.റീന കെ.എസ്, ചീഫ് സ്‌റ്റേറ്റ് പ്ലാനിംഗ് ഓഫീസര്‍ എസ്.എസ്.നാഗേഷ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ശരത് ചന്ദ്രകുമാര്‍, ദൂരദര്‍ശന്‍ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.സഞ്ജീവ് സുഗതന്‍, കേരള വെറ്റിനറി ആന്റ് ആനിമില്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ എം.കെ നാരായണന്‍, മാധ്യമപ്രവര്‍ത്തകരായ കരിയം രവി, ബൈജു ചന്ദ്രന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.