സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി പരിശീലന ഗ്രൗണ്ടുകള്‍ എ.ഐ.എഫ്.എഫ് പ്രതിനിധി ആന്‍ഡ്രൂസ് സന്ദര്‍ശിച്ച് പരിശോധന നടത്തി. നിലമ്പൂരിലെ മാനവേദന്‍ ഗ്രൗണ്ട്, പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് സ്റ്റേഡിയങ്ങള്‍ എന്നിവയാണ് എ.ഐ.എഫ്.എഫ്. പ്രതിനിധി സന്ദര്‍ശിച്ചത്. നിലമ്പൂരിലെ മാനവേദന്‍ ഗ്രൗണ്ട് പരിശോധിച്ച എ.ഐ.എഫ്.എഫ് പ്രതിനിധി തൃപ്തി അറിയിച്ചു. പോലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലെ പുല്ലുകളുടെ പരിപാലനം തുടരണമെന്നും നിര്‍ദേശം നല്‍കി. എടവണ്ണ സ്റ്റേഡിയത്തിലുള്ള ക്രിക്കറ്റ് പിച്ചില്‍ പുല്ല് വെച്ചുപിടിപ്പിക്കുകയോ പിച്ച് മറക്കുകയോ വേണമെന്നാണ് നിര്‍ദേശം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കും. എ.ഐ.എഫ്.എഫ് പ്രതിനിധിക്കൊപ്പം ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. സുധീര്‍ കുമാര്‍, ഗ്രൗണ്ട് ആന്റ് എക്യുപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ.പി അജയകുമാര്‍, സ്പോർട്സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍ നവാസ് തുടങ്ങിയവരും അനുഗമിച്ചു.