സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷം 1.05 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. 2022 ജനുവരി വരെ നല്‍കിയ അപേക്ഷകളിലാണ് ധനസഹായം ലഭ്യമാക്കിയത്.

വിവാഹം, ചികിത്സ, അപകടമരണ ധനസഹായം തുടങ്ങിയവയമുമായി ബന്ധപ്പെട്ട 3,125 അപേക്ഷകളില്‍ 64.78 ലക്ഷം രൂപയും 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 1,762 വിദ്യാര്‍ഥികള്‍ക്ക് 16.90 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ജനുവരി വരെയുളള പ്രസവാനുകൂല്യ അപേക്ഷകളില്‍ 15,000 രൂപ വീതം 159 പേര്‍ക്ക് 23.85 ലക്ഷം രൂപ അനുവദിച്ചു.

കയര്‍ തൊഴിലാളികളുടെ 2022 ജനുവരി വരെയുളള വിവിധ ധനസഹായ അപേക്ഷകള്‍, പ്രസവാനുകൂല്യം, ശവസംസ്‌ക്കാര ധനസഹായം, 2020-21 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജനുവരി വരെ വിരമിച്ച തൊഴിലാളികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ ലഭ്യമാക്കി. കയര്‍ തൊഴിലാളി ക്ഷേമനിധിയിലേക്കുളള 2020-21ലെ ഗ്രാന്‍റായി 2.02 കോടി രൂപയും എല്ലാ പെന്‍ഷന്‍കാര്‍ക്കും ഫെബ്രുവരി വരെയുളള പെന്‍ഷന്‍ നല്‍കുന്നതിനുളള ഗ്രാന്‍റ് ഇനത്തില്‍ 123.59 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ കൃത്യമായും സമയബന്ധിതമായും നല്‍കിയതാണ് കുടിശികയില്ലാതെ തൊഴിളാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകമായതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ജനുവരി വരെ വിവിധ ധനസഹായങ്ങള്‍ക്ക് അപേക്ഷ നല്‍കിയവർകും പെന്‍ഷന്‍ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് തുക ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.