സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ രണ്ട് റോഡുകളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. കടുത്തുരുത്തി – പിറവം റോഡ്, കുര്യനാട് – ഉഴവൂര്‍ – വെളിയന്നൂര്‍ റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈൻ മുഖേന നിര്‍വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. ശബരിമല തീര്‍ത്ഥാടന പദ്ധതിയിലുള്‍പ്പെടുത്തി 5.49 കോടി രൂപ ചെലവിലാണ് കടുത്തുരുത്തി മുതല്‍ പെരുവ വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ബിസി ഓവര്‍ലേയും അനുബന്ധ പ്രവര്‍ത്തികൾക്കും പുറമേ റോഡ് മാര്‍ക്കിങ്, റിഫ്‌ലക്റ്റീവ് സൈന്‍ബോര്‍ഡും റോഡ് സ്റ്റഡ്‌സും സ്ഥാപിക്കൽ എന്നീ റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിറവം മുതല്‍ പെരുവ വരെയുള്ള ഭാഗത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അറുനൂറ്റിമംഗലത്ത് നടന്ന ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് ശരത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി .കെ വാസുദേവന്‍ നായര്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കുര്യനാട്- ഉഴവൂര്‍- വെളിയന്നൂര്‍ റോഡ് നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച്
ഉഴവൂര്‍ ടൗണ്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങില്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് സണ്ണി പുതിയിടം, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എംസി റോഡില്‍ കുര്യനാട് കവലയില്‍ നിന്നും ആരംഭിച്ച് കിടങ്ങൂര്‍ – കൂത്താട്ടുകുളം കെ ആര്‍ നാരായണന്‍ റോഡില്‍ ഉഴവൂര്‍ പള്ളി കവല വരെ ബിഎം ബിസി നിലവാരത്തിലും ഉഴവൂര്‍ വെളിയന്നൂര്‍ റീച്ചില്‍ മൂന്ന് ബിറ്റിലായി ടാറിംഗും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടത്തുക. 2.92 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്