‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേളയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് (ഏപ്രില്‍ 18 ) തേക്കിന്‍കാട് മൈതാനം-വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആരംഭിക്കും. വൈകിട്ട് നാലു മണിക്ക് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. വൈകിട്ട് അഞ്ചിന് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ.കെ രാജന്‍ നിര്‍വഹിക്കും. പ്രദര്‍ശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള അരങ്ങേറും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍
നിര്‍വഹിക്കും.

മേള നടക്കുന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികള്‍ നടക്കും. അഞ്ച് മുതല്‍ ആറു മണി വരെയും ഏഴ് മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികള്‍ നടക്കുക.ജില്ലയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.ഏപ്രില്‍ 19 വൈകീട്ട് 4.30 മുതല്‍ 6.00 വരെ കഥാപ്രസംഗം 7.00 മണിക്ക് ഗായകന്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.ഏപ്രില്‍ 20ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ വജ്ര ജൂബിലി കലാകാരന്‍മാരുടെ വാദ്യകലാ ഫ്യൂഷന്‍, 7.00 മണി മുതല്‍ വജ്ര ജൂബിലി കലാകാരന്‍മാരുടെ മോഹിനിയാട്ടം. ഏപ്രില്‍ 21ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ ചവിട്ടുനാടകം 7.00 മുതല്‍ അക്രോബാറ്റിക് ഡാന്‍സ്. ഏപ്രില്‍ 22 ന് വൈകീട്ട് 5.00 മുതല്‍ 6.00 വരെ ഏകപാത്ര നാടകം തുടര്‍ന്ന് 7 മണി മുതല്‍ ഗാനമേള. ഏപ്രില്‍ 23 ന് 4.30 മുതല്‍ 5.00 വരെ വജ്ര ജൂബിലി കലാകാരന്‍മാരുടെ തുള്ളല്‍ ത്രയം 7.00 മുതല്‍ സമിര്‍ സിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും. മേളയുടെ അവസാന ദിവസമായ ഏപ്രില്‍ 24 ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം.നൂറോളം കൊമേഷ്‌സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തുക. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ടാകും. അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ ഒരുക്കും.മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്‌കോര്‍ട്ടും ഒരുങ്ങുന്നുണ്ട്. മില്‍മ, ജയില്‍, കെടിഡിസി എന്നിവയും ഫുഡ്‌കോര്‍ട്ടില്‍ പങ്കാളികളാവും. തേക്കിന്‍കാട് മൈതാനത്തിന്റെ സവിശേഷത ഉള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍ വിഭവങ്ങളാവും ഇവിടെ ഒരുക്കുക. എല്ലാ ദിവസവും വിവിധ ഇനങ്ങളില്‍ പാചക മല്‍സരങ്ങളും അരങ്ങേറും. ബ്ലോക്ക് തലത്തില്‍ നടക്കുന്ന പാചക മത്സര വിജയികളാണ് ഇവിടെ മാറ്റുരയ്ക്കുക.