വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തുറമുഖ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. വരുന്ന മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമല്ലാത്ത മുഴുവൻ സമയങ്ങളിലും ബ്രേക്ക് വാൾ നിർമാണം തുടരും. നിലവിൽ 18 ബാർജുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ പാതയിലെ ജംഗ്ഷൻ വികസനം ഡെപ്പോസിറ്റ് വർക്കായി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്തു പൂർത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. റെയിൽവേ ലൈനിന്റെ ഡി.പി.ആറിനും അംഗീകാരമായി. പുതിയ എട്ട് മൈനുകളിൽ നിന്നു കല്ല് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 26 ഹെക്ടർ ഭൂമിക്ക് പാഡി-വെറ്റ്ലാൻഡ് ക്ലിയറൻസ് ലഭിച്ചു. തുറമുഖത്തിന്റെ അനുബന്ധ വ്യവസായ സംരംഭങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയിലെ പുതിയ സാഹചര്യങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടുതൽ ബലപ്പെടുത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ച് തുറമുഖ നിർമാണം ദ്രുതഗതിയിലെത്തിക്കാൻ തീവ്രശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.